പാലക്കാട് : ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സയിലുള്ള കുട്ടികളില്ല. പ്രഥമിക ചികിത്സ തേടിയവരെല്ലാം ചികിത്സാ കഴിഞ്ഞു മടങ്ങിയെന്ന് പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ. പരുക്കേറ്റവര്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നുണ്ട്. ചികിത്സാ തേടുന്നവരിൽ ഗുരുതര സാഹചര്യം എന്ന് പറയുന്നത് തൃശൂർ മെഡിക്കൽ കോളജിലാണ്. അതിൽ നാലുപേരുടെ അവസ്ഥ ഗുരുതരമെന്നാണ് പറയുന്നത്. ഇനി മരണ വാർത്ത വരില്ല എന്ന പ്രതീക്ഷയിലാണ്.
നാട്ടുകാരുടെ ഭാഗത്ത് നിന്നും വലിയ രക്ഷാ പ്രവർത്തനമാണ് ഉണ്ടായത്. മറ്റ് നടപടി ക്രമങ്ങൾ ചെയ്തുവരികെയാണ്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ 9 മണിയോടെ ആരംഭിക്കും. മരിച്ച ഒമ്പതുപേരെ തിരിച്ചറിഞ്ഞെന്നും ഷാഫി പറമ്പിൽ പറഞ്ഞു. 50-ല്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ മരിച്ച ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.





























