റാന്നി: പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി മുറിച്ചു നീക്കുന്ന ആല്‍മരത്തിനു പകരം തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേത്രുത്വത്തില്‍ പുതിയ തൈ നട്ടു . വൈക്കം കുത്തുകല്ലുങ്കല്‍ പടിയിലെ പൊളിച്ചു നീക്കുന്ന ആൽത്തറക്ക് പകരം നിർമ്മിച്ച തറയിലാണ് ആല്‍മരതൈ നട്ടത്. ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര രണ്ടാം ദിവസം കടന്നു പോകുന്ന വഴി ഈ ആല്‍ത്തറയില്‍ ഇറക്കിപൂജ നടത്തുന്ന സ്ഥലമായിരുന്നു. സൗകര്യ പ്രഥമായ സ്ഥലത്തേക്കു മാറ്റി റോഡു നിര്‍മ്മാണ കമ്പനി തന്നെ ആൽത്തറ പുനർനിർമ്മിച്ചു നല്‍കിയിരുന്നു.
ഇന്നു രാവിലെ അഞ്ചു മണി മുതൽ ആരംഭിച്ച പൂജാ കർമ്മങ്ങള്‍ക്ക് ളാഹ ഇളയ തമ്പുരാട്ടിക്കാവ് ക്ഷേത്രം തന്ത്രി മധുദേവാനന്ദ തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, രാജു എബ്രഹാം എക്സ് എം.എല്‍.എ, പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി എൻ നാരായണ വർമ്മ, ട്രഷറർ ദീപ വർമ്മ, പ്രിഥിപാല്‍, ഗുരുസ്വാമിമാരായ കുളത്തിനാൽ ഗംഗാധര പിള്ള, മരുതമന ശിവൻ പിള്ള, പ്രതാപചന്ദ്രൻ നായര്‍, വൈക്കം ജുമാ മസ്ജിത് ഭാരവാഹി വി.എം സലിം, ക്നാനായ പള്ളി ട്രസ്റ്റി മോന്‍സി പുളിമൂട്ടില്‍, വൈക്കം റസിഡന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. എച്ച് സജീവ്, ആല്‍ത്തറ സംരക്ഷണ സമിതി പ്രവർത്തകർ, അയ്യപ്പഭക്തർ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.