റാന്നി : എസ്.സി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷ ഒരുക്കാതെയുള്ള റോഡ് നിർമ്മാണം സർവകക്ഷി സംഘം നേതൃത്വത്തിൽ തടഞ്ഞു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ എസ്.സിപ്പടി ജംഗ്ഷനിലെ തോടിനോടു ചേർന്നുള്ള കോൺക്രീറ്റിംഗ് ആണ് വിവാദമായത്.
ചെത്തോംങ്കര മുതൽ എസ്.സി പടിയിലെ പെട്രോൾ പമ്പ് വരെയുള്ള ഭാഗം റോഡിന് വീതി വർധിപ്പിച്ച് തോട്ടിലേക്ക് ഇറക്കി കെട്ടിയിരുന്നു.
എന്നാൽ സ്കൂൾ വിദ്യാർത്ഥികൾ ബസ് കാത്ത് നിൽക്കുന്ന ജംഗ്ഷനിൽ തോടിനോട് ചേർന്ന് പഴയ കൽക്കെട്ടിനു മുകളിലായി കരാർ കമ്പനി കോൺക്രീറ്റിംഗ് ചെയ്തിരുന്നു.
സ്കൂൾ അധികൃതർ ഇടപെട്ട് വിഷയം പ്രമോദ് നാരായണൻ എം.എൽ.എ യുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഇവിടെയുള്ള അപാകതകൾ നിറഞ്ഞ നിർമ്മാണ പ്രവൃത്തികൾ നിർത്തിവെയ്ക്കുവാൻ എം.എൽ.എ നിർദ്ദേശം നൽകി. സ്കൂളിൽ ചേർന്ന സർവകക്ഷി യോഗം വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാൻ ഈ ഭാഗത്ത് റോഡിന് വീതി വർധിപ്പിക്കണം , സ്കൂളിന്റ പ്രവേശന കവാടത്തിലെ പഴയ പാലം പൊളിച്ചു മാറ്റി പുതിയ പാലം നിർമിക്കണം , ബസ് ബേ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം.എൽ.എ , കെ.എസ്.ടി.പി എന്നിവർക്ക് നിവേദനം നൽകിയിരുന്നു.
പുതിയ പാലം നിർമ്മാണം അടക്കം പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് എം.എൽ.എ ഉറപ്പു നൽകിയിരുന്നു. ഇതിനിടയാണ് കരാർ കമ്പനി ഇവിടെ റോഡിന് വീതി വർധിപ്പിക്കാതെ പഴയ നിലയിൽ തന്നെ നിർമ്മാണം വീണ്ടും ആരംഭിച്ചത്.
വിവരമറിഞ്ഞ സ്കൂൾ മാനേജ്മെന്റ്, പി.ടി. എ അംഗങ്ങൾ ,അധ്യാപകർ, സർവകക്ഷി സംഘാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവൃത്തികൾ തടഞ്ഞത്.
സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.കെ. സുരേന്ദ്രൻ , പഴവങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് അനു.റ്റി. ശമുവേൽ , പ്രിൻസിപ്പൾ ലീനാ ആനി ഏബ്രഹാം, ഹെഡ് മാസ്റ്റർ ജേക്കബ് ബേബി, അധ്യാപകരായ മാത്യു തോമസ്, ബെറ്റ് സി.കെ. ഉമ്മൻ ,സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി ജയൻ , പി. വർഗ്ഗീസ് പി.ടി.എ പ്രസിഡന്റ് ഷൈനി രാജീവ് എന്നിവർ നേതൃത്വം നൽകി
































