റാന്നി : യാത്രക്കാര്‍ക്ക് ദുരിതം മാത്രം സമ്മാനിക്കാന്‍ റാന്നിയില്‍ ഒരു റോഡ്. ഇട്ടിയപ്പാറയില്‍ നിന്നും ആരംഭിക്കുന്ന ഒഴുവന്‍പാറ-ജണ്ടായിക്കല്‍-വടശേരിക്കര റോഡിലാണ് വന്‍ കുഴികള്‍ രൂപപെട്ട് യാത്ര ദുഷ്ക്കരമായിരിക്കുന്നത്. ജണ്ടായിക്കല്‍ മുതല്‍ ബംഗ്ലാംകടവ് വഴി വടശ്ശേരിക്കര വരെയുള്ള ഈ മേഖലയിലെ മുഴുവന്‍ ടാര്‍ റോഡും കുണ്ടും കുഴിയുമായി തീര്‍ന്നിരിക്കുകയാണ്.
നേരത്തെ ഒഴുവന്‍പാറയില്‍ കുഴിയില്‍ ഇറങ്ങിയ ഓട്ടോ യാത്രക്കാരുമായി ഒരുവശത്തേയ്ക്ക് മറിഞ്ഞിരുന്നു. കാറുകളുടെ അടി വശം റോഡില്‍ ഇടിക്കുവാന്‍ മാത്രം വലിപ്പമുള്ളതാണ് കുഴികള്‍. ഇത് നാള്‍ക്കുനാള്‍ വലുതായി കൊണ്ടിരിക്കുകയാണ്. റോഡ് പുനരുദ്ധരിക്കാന്‍ ഫണ്ട് അനുവദിച്ചതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും അത് വാക്കുകളിൽ ഒതുങ്ങുകയാണ്.
നിരവധി പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലേയ്ക്കുള്ള ഇട്ടിയപ്പാറ നിന്നുമുള്ള ഏക മാര്‍ഗമാണ് ഈ റോഡ്. കൂടാതെ എരുമേലിയില്‍ നിന്നും റാന്നി വഴി ശബരിമലയിലേയ്‌ക്കെത്തുന്ന അയ്യപ്പന്‍മാര്‍ വടശ്ശേരിക്കരക്ക് എളുപ്പം എത്താനായിട്ടും ഈ പാത തിരഞ്ഞെടുക്കാറുണ്ട്. റോഡിന്‍റെ തകര്‍ച്ച മൂലം ഇതുവഴിയുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കാനുള്ള ശ്രമത്തിലാണ് ബസുടമകൾ. റോഡിന്‍റെ പുനരുദ്ധാരണത്തിന് ജനപ്രതിനിധികളടക്കമുള്ളവരെ ബന്ധപ്പെട്ടിട്ടും നടക്കാത്ത സ്ഥിതിക്ക് ഇനി ആരെ സമീപിക്കണമെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.