റാന്നി : റാന്നിയിൽ റോഡുകൾ ഉന്നത നിലവാരത്തിലെത്തിയിട്ടും മഴ പെയ്താൽ വെള്ളപ്പൊക്കമെന്ന ദുരിതം മാറുന്നില്ല. ഇന്നു ഉച്ചകഴിഞ്ഞ് ഉണ്ടായ മഴയെ തുടർന്ന് ഇട്ടിയപ്പാറ മൂഴിക്കൽ ജംഗ്ഷൻ, പെരുമ്പുഴ ടൗൺ, മാമുക്ക് എന്നിവിടങ്ങളിലെ റോഡുകൾ വെള്ളത്തിലായി. ഐത്തലക്ക് തിരിയുന്ന ജംഗ്ഷനിലെ വെള്ളകെട്ടു മൂലം കടകൾക്ക് ഉള്ളിൽ വെള്ളം കയറുന്ന സ്ഥിതിയുമുണ്ടായി. റാന്നി പെരുമ്പുഴയിൽ ബസ് സ്റ്റാൻ്റ് മുതൽ പഞ്ചായത്ത് ഓഫീസ് പടിവരെ നദിയുടെ കണക്ക് വെള്ളം ഒഴുകിയെത്തി.
മഴ പെയ്താൽ റാന്നി ടൗൺ മിക്ക സ്ഥലങ്ങളും വെള്ളത്തിലാകുന്നത് പതിവാണ്. റാന്നിയിൽ ഏറ്റവും കൂടുതൽ വെള്ളക്കെട്ട് ഉണ്ടാക്കുന്നത് ഏറ്റവും പുതിതായി പണിയുന്ന സംസ്ഥാന പാതയിലാണ്. ഈ പാത കടന്നു പോകുന്ന എല്ലാ സ്ഥലങ്ങളും കഴിഞ്ഞ രണ്ട് വർഷത്തിൽ കൂടുതലായി മഴക്കാലത്ത് വെള്ളകെട്ടാണ്. സംസ്ഥാന പാതയുടെ നിർമ്മാണത്തിലെ അപാകതയാണ് ഇത്തരത്തിൽ വെള്ളകെട്ടുണ്ടാകാവാൻ കാരണം.
ഒരോ മഴ പെയ്യുമ്പോഴും പൊതുജനങ്ങൾക്കും വ്യാപാരികൾക്കുമുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവിശ്യപ്പെടുകയും നിരവധി സമരപരിപാടികൾ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നടത്തിയിട്ടും യാതൊരു പരിഹാരവും ഇല്ലാതെ ദുരിതം നീളുന്ന അവസ്ഥയാണ്. സംസ്ഥാന പാതയില്‍ പണിതിരിക്കുന്ന ഓടയും കലുങ്കുകളും വേണ്ടത്ര ശാസ്ത്രീയത ഇല്ലാത്തതു കാരണമാണ് ഇത്തരത്തിൽ വെള്ളകെട്ടുണ്ടാക്കാൻ കാരണമെന്നാണ് പറയുന്നത്. സംസ്ഥാന പാതയുടെ നിർമ്മാണം ആരംഭിച്ചപ്പോൾ മുതൽ തുടങ്ങിയ പരാതികൾ പണികൾ അവസാന ഘട്ടത്തിൽ എത്തിയപ്പോഴും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.






























