തിരുവനന്തപുരം: റോഡ് സുരക്ഷാ ഫണ്ടിനായി സര്‍ക്കാര്‍ പിരിച്ച 600 കോടി രൂപ കാണാനില്ല . 80 കോടി രൂപ ഈ ഇനത്തില്‍ ജനങ്ങളില്‍ നിന്നു പിരിക്കുമ്പോള്‍ നാലിലൊന്നു പോലും റോഡ് സുരക്ഷയ്ക്കു ചെലവാക്കുന്നില്ല. അതോറിറ്റി നടപ്പാക്കുന്ന റോഡ് സുരക്ഷാ പദ്ധതികളില്‍ പലതും ഫണ്ടില്ലാതെ അവതാളത്തിലാണ്. ചെക്കുകള്‍ പാസാകാതെ കെട്ടിക്കിടക്കുന്നു. പിരിച്ച പണം റോഡ് സുരക്ഷാ അതോറിറ്റിക്കു കൈമാറിയിട്ടില്ല. ട്രഷറി അക്കൗണ്ടിലെത്തിയ പണമത്രയും വകമാറ്റി ചെലവഴിച്ചതായാണു സൂചന.
അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തിര റോഡ് അറ്റകുറ്റപ്പണി, സുരക്ഷാ ഉപകരണങ്ങള്‍, ട്രോമാ കെയര്‍ സംവിധാനം, ക്യാമറകള്‍, സൂചനാ ബോര്‍ഡുകള്‍ തുടങ്ങിയവയ്ക്കായി പോലീസിനു മുതല്‍ ആരോഗ്യ വകുപ്പിനുവരെ വിവിധ പദ്ധതികള്‍ക്കു പണം നല്‍കേണ്ടത് അതോറിറ്റിയാണ്. നിയമത്തില്‍ വ്യവസ്ഥയുണ്ടായിട്ടും 2008 മുതല്‍ 2018 വരെ സുരക്ഷാ ഫണ്ടിലേക്ക് അര്‍ഹമായ തുക കൈമാറിയിട്ടില്ല.
റോഡ് ഫണ്ട് അതോറിറ്റി രൂപം കൊണ്ട 2007 മുതല്‍ മോട്ടോര്‍ വാഹന വകുപ്പു ശേഖരിക്കുന്ന 1% സെസും വകുപ്പ് ഈടാക്കുന്ന കോംപൗണ്ടിങ് ഫീസിന്റെ പകുതിയും അതോറിറ്റിക്കു നല്‍കണം എന്നാണു വ്യവസ്ഥ. ഈ തുക സര്‍ക്കാര്‍ പിരിച്ചതായി രേഖയുണ്ടെങ്കിലും പണം എന്തിനു ചെലവഴിച്ചു എന്നതിന് ഉത്തരമില്ല. ഇതില്‍ 66.5 കോടി എസ്ബിടിയിലും 24.41 കോടി മറ്റൊരു ദേശസാല്‍കൃത ബാങ്കിലും നിക്ഷേപിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അവിടെ നിന്നു പണം എങ്ങോട്ടു പോയി എന്നു വ്യക്തമല്ല.





























