തിരുവനന്തപുരം : കനത്ത മഴ തുടർച്ചയായതോടെ കോട്ടൂർ ആദിവാസി മേഖലയിലേക്കുള്ള റോഡ് തകർന്ന് യാത്ര ദുരിതത്തിലായി. ഓരോ മഴക്കാലവും കഴിയുമ്പോൾ കോട്ടൂർ അഗസ്ത്യ വനത്തിലെ ആദിവാസികളുടെ ദുരിതം ഇരട്ടിയാക്കുകയാണ്. ഇക്കഴിഞ്ഞ മഴയിലും ആദിവാസി ഊരുകളെ ഗ്രാമീണ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡുകളെല്ലാം തകർന്നു.
മലവെള്ളപ്പാച്ചിലിൽ പലയിടങ്ങളിലും റോഡുകളും മറ്റും നശിച്ച നിലയിലാണ്. ഓരോ മഴ കഴിയുമ്പോഴും തകരുന്ന റോഡുകളിൽ അറ്റകുറ്റപ്പണിക്കായി നടപടികൾക്ക് കാത്തു നിന്നാൽ ഇവരുടെ കാര്യങ്ങൾ അവതാളത്തിലാകും. ഇതിനാൽ ആദിവാസികൾ തന്നെ മുന്നിട്ടിറങ്ങി താൽകാലിക പരിഹാരം കാണുകയാണ് പതിവ്. ലക്ഷക്കണക്കിന് രൂപയാണ് ബജറ്റുകളിൽ ആദിവാസി ഊരുകളിലേയ്ക്കുള്ള റോഡ് വികസനത്തിനായി പ്രഖ്യാപിക്കുന്നതും പിന്നീട് ചെലവഴിക്കുന്നതും.
ഗുണമേന്മയില്ലാതെയാണ് പണികൾ നടത്തുന്നത് എന്ന് ഈ റോഡുകളിലൂടെ സഞ്ചരിച്ചാൽ ആര്‍ക്കും ബോധ്യമാകും. പലപ്പോഴും ആദിവാസി ഊരുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ത്രിതല പഞ്ചായത്തുകൾ വനത്തിനുള്ളിൽ ചപ്പാത്തുകളും ചെറിയ പാലങ്ങളും നിർമ്മിക്കാറുണ്ട്. എന്നാൽ ഇതെല്ലാം ആവശ്യാനുസരണം വീതിയോ ഗുണ നിലവാരമോ ഇല്ലാത്താണെന്നതാണ് വസ്തുത.
ഓരോ പ്രാവശ്യവും കാലവർഷക്കെടുതിയിൽ വീടുകളും റോഡുകളും നഷ്ടപ്പെട്ട് അഗസ്ത്യ വനമേഖലയിൽ നിരവധി പേരുണ്ട്. ഉന്നത അധികാരികൾ എത്തുമ്പോൾ മേഖലയിലെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കാമെന്ന ഉറപ്പ് നൽകിയാണ് മടങ്ങുന്നത്. എന്നാൽ തദ്ദേശീയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അലംഭാവവും തർക്കങ്ങളും കാരണം ഇപ്പോഴും പ്രഖ്യാപിക്കപ്പെട്ടതും വാഗ്ദാനം നൽകിയിട്ടുള്ളതും ഉത്തരവായിട്ടുള്ളതുമായ പല പദ്ധതികളും കാടുപിടിച്ചു കഴിഞ്ഞു. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ റോഡിന്റെ ശോചനീവസ്ഥ കാരണം ആദിവാസിമേഖലയിൽ നിന്നുമുള്ള കുട്ടികളെ എങ്ങനെ നാട്ടിൻ പുറങ്ങളിലെ സ്കളുകളിൽ കൃത്യ സമയത്തു എത്തിക്കും എന്ന ആശങ്കയും ആദിവാസികൾക്കുണ്ട്.