ചെട്ടികുളങ്ങര : ചെട്ടികുളങ്ങര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ഏഴു ഗ്രാമീണറോഡുകൾ സഞ്ചാരയോഗ്യമല്ലാതായിട്ട് നാളേറെ. മഴക്കാലമെത്തിയതോടെ യാത്രാദുരിതം ഇരട്ടിയായി.
ഒന്നാം വാർഡിലെ കടവൂർ നാലുമൂലയ്ക്കൽ പാലം-അച്ചംവാതുക്കൽ റോഡ്, രണ്ടാം വാർഡിൽപ്പെട്ട മക്കാട്ടുമുക്ക്-നമ്പിടത്തുമുക്ക് റോഡ്, അഞ്ചാം വാർഡിൽപ്പെട്ട നാട്ടുതോട്-പനച്ചിവിള റോഡ്, പത്താം വാർഡിലെ തുണ്ടിത്തറ-ചെങ്ങാല വടക്ക് റോഡ്, പതിനഞ്ചും പതിനെട്ടും വാർഡിൽപ്പെട്ട ചെട്ടികുളങ്ങര ചന്ത-പാട്ടത്തു ജങ്ഷൻ റോഡ്, പതിനെട്ടാം വാർഡിലെ ഗുരുമന്ദിരം-മൂലക്കാട്ടുചിറ റോഡ്, നാലാം വാർഡിൽപ്പെട്ട ശ്രീശൈലം മുക്ക് മുതൽ ഒതളപ്പുഴ തോടിന്റെ സമീപത്തുകൂടിയുള്ള റോഡ് എന്നിവയാണ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്.
ഒന്നാം വാർഡിൽ കടവൂർമുതൽ ആച്ചംവാതുക്കൽവരെയുള്ള റോഡിന്റെ കുറച്ചുഭാഗം മെറ്റലിട്ടുയർത്തി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയെങ്കിലും നാലുമൂലയ്ക്കൽ മുതലുള്ള ഭാഗം ഗതാഗതയോഗ്യമല്ല. കീച്ചേരിക്കടവ് പാലം വരുന്നതോടെ ഇതുവഴിയുള്ള ഗതാഗതം ഗണ്യമായി കൂടും. കഴിഞ്ഞ ബജറ്റിൽ നിർദേശിച്ചിരുന്ന വലിയപെരുമ്പുഴ-കരിപ്പുഴ ബണ്ടുറോഡ് യാഥാർഥ്യമായാൽ ഈ ഭാഗത്തെ യാത്രാക്ലേശത്തിനു പരിഹാരമാകും. മക്കാട്ടുമുക്ക്-നമ്പിടത്ത് മുക്ക് റോഡ് ഏറെക്കാലമായി കുണ്ടും കുഴിയുമായി കിടക്കുന്നു. മഴക്കാലമായതോടെ റോഡിൽ പലഭാഗങ്ങളിലും വെള്ളക്കെട്ടു കൂടിയായി. നാട്ടുതോട്-പനച്ചിവിളമുക്കു റോഡിന്റയും അവസ്ഥ പരിതാപകരമാണ്. പത്താം വാർഡിൽപ്പെട്ട തുണ്ടിത്തറ-ചെങ്ങാല വടക്ക് റോഡിന്റെ പണി ടെൻഡറായിക്കിടക്കുകയാണെങ്കിലും ഇനിയും പണി തുടങ്ങിയിട്ടില്ല.
ചെട്ടികുളങ്ങരച്ചന്തമുതൽ പാട്ടത്തു ജംഗ്ഷന്‍ വരെയുള്ള രണ്ടു വാർഡുകളിൽക്കൂടി കടന്നുപോകുന്ന റോഡ് ജലജീവൻ മിഷന്റെ പൈപ്പു സ്ഥാപിക്കാനും വൈദ്യുതി പോസ്റ്റ് ഇടുന്നതിനും വേണ്ടി കുത്തിപ്പൊളിച്ചതാണ്. ഈ റോഡ് പൂർണമായി ടാർ ചെയ്യുന്നതിന് ഫണ്ടില്ലാത്തതിനാൽ താത്‌കാലികമായി കുഴിയടച്ച് അറ്റകുറ്റപ്പണിചെയ്യാനാണ് നീക്കം. പതിനെട്ടാം വാർഡിൽപ്പെട്ട ഗുരുമന്ദിരം-മൂലക്കാട്ട് ചിറ റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിവെള്ളം നിറഞ്ഞു കിടക്കുന്ന നിലയിലാണ്.ഇതുവഴി ജനങ്ങൾക്ക് കാൽനടയാത്രപോലും സാധ്യമല്ല. ചെട്ടികുളങ്ങരയിൽനിന്ന് കണ്ണമംഗലം, കൊഴിഞ്ഞനല്ലൂർ ക്ഷേത്രം എന്നിവിടങ്ങളിലേക്കു പോകാനുള്ള പ്രധാന വഴിയാണിത്. വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ ഇവിടെ ഓടപണിഞ്ഞ് റോഡ് ഉയർത്തിയെങ്കിൽ മാത്രമേ പ്രയോജനമുള്ളൂ. ഈ റോഡിനായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും അത് ഒന്നിനും തികയില്ല. അതിനാൽ എംഎൽഎ ഫണ്ടിനായി കാത്തിരിക്കുകയാണ്.പഞ്ചായത്ത് നാലാം വാർഡിൽപ്പെട്ട ശ്രീശൈലം മുക്കുമുതൽ ഒത ഇപ്പുഴത്തോടിനു സമീപത്തുകൂടി തെക്കോട്ടുള്ള റോഡ് ഏറെക്കാലമായി ഇടിഞ്ഞു നിരന്നു കിടക്കുകയാണ്. തോടിന്റെ വശത്ത് കൽക്കെട്ടു നിർമിച്ചശേഷം റോഡ് പണിഞ്ഞെങ്കിൽമാത്രമേ പ്രയോജനമുള്ളൂ.





























