ഇടമുറി: അത്തിക്കയം-ഇടമുറി പ്രധാന റോഡിലെ പൊന്നമ്പാറയ്ക്ക് സമീപം സാമൂഹിക വിരുദ്ധർ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. ഇടമുറി ക്ഷേത്രം ജംഗ്ഷനും ചെല്ലപ്പന്‍ഗേറ്റിനും ഇടയിലാണ് സംഭവം. ജനവാസം കുറഞ്ഞതും റോഡിന്റെ ഇരുവശങ്ങളിലും റബ്ബർ തോട്ടങ്ങൾ നിറഞ്ഞതുമായ സാഹചര്യം മുതലെടുത്താണ് രാത്രികാലങ്ങളിൽ ഇവിടെ മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങളും അറവുശാലകളിലെ വേസ്റ്റും ഉൾപ്പെടെയുള്ളവ ഇവിടെ തള്ളുന്നുണ്ട്. ഇത് പ്രദേശത്ത് കടുത്ത ദുർഗന്ധത്തിന് കാരണമാകുന്നു. മാലിന്യം ഭക്ഷിക്കാനായി വൻതോതിൽ തെരുവ് നായകൾ ഈ ഭാഗത്ത് തമ്പടിക്കുകയാണ്. ഇത് ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയായി മാറിയിട്ടുണ്ട്ഴൽ. മഴക്കാലം ആരംഭിക്കുന്നതോടെ മാലിന്യങ്ങൾ ചീഞ്ഞഴുകി പകർച്ചവ്യാധികൾ പടരാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. റബ്ബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട വിജനമായ പ്രദേശം എന്ന നിലയിലാണ് ഇവിടെ മാലിന്യം തള്ളുന്നത് എളുപ്പമാകുന്നത്. മുൻപ് പലതവണ അധികൃതരെ വിവരമറിയിച്ചിട്ടും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. നായ ശല്യം കാരണം ഈ വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.
ഈ വിഷയത്തിൽ നാറാണംമൂഴി പഞ്ചായത്ത് അടിയന്തിരമായി ഇടപെടണമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. നിക്ഷേപിച്ച മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്ത് പ്രദേശം ശുചീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.






























