കൊടുവള്ളി : മൊബൈൽ കവർച്ചയ്ക്കെത്തിയ സംഘം ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ച സംഭവത്തിൽ കാക്കൂർ സ്വദേശികളായ രണ്ടു യുവാക്കൾ കൊടുവള്ളി പോലീസിന്റെ പിടിയിൽ. കാക്കൂർ മഞ്ഞളാംകണ്ടി മീത്തൽ ഷംനാസ് (23), കാക്കൂർ കുന്നുമ്മൽതാഴം സാനു കൃഷ്ണൻ (18) എന്നിവരെയാണ് വീട്ടിൽനിന്ന് പിടികൂടിയത്.
ബിഹാർ റിഷൻഗഞ്ച് സ്വദേശി അലി അക്ബറിനെ(23)യാണ് കവർച്ചസംഘം റോഡിലൂടെ ബൈക്കിൽ വലിച്ചിഴച്ചത്. ഇരു കാൽമുട്ടുകൾക്കും കാൽപ്പത്തിയിലും പുറത്തും പരിക്കേറ്റ അലി അക്ബർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. എളേറ്റിൽ വട്ടോളി-ഇയ്യാട് റോഡിലുള്ള കെട്ടിടത്തിലാണ് അലി അക്ബർ വാടകയ്ക്ക് താമസിക്കുന്നത്. ഇതിനുസമീപം റോഡരികിൽ നിൽക്കുകയായിരുന്ന അലി അക്ബറിന്റെ അടുത്തേക്ക് ബൈക്കിൽ രണ്ടുപേർ എത്തുകയും ഫോൺ വിളിക്കാനായി അലി അക്ബറിനോട് മൊബൈൽ ഫോൺ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ബൈക്കിൽ പിന്നിലുണ്ടായിരുന്നയാൾ അലി അക്ബറിൽനിന്ന് ഫോൺ വാങ്ങിയശേഷം ഫോൺ വിളിക്കുന്നതുപോലെ അഭിനയിച്ചു. ഈ സമയം ബൈക്കിൽ പിടിച്ചുനിൽക്കുകയായിരുന്നു അലി അക്ബർ. ഞൊടിയിടയിൽ ബൈക്ക് മുന്നോട്ടെടുക്കുകയും അലി അക്ബറിനെ കുറച്ചുദൂരം റോഡിലൂടെ വലിച്ചിഴയ്ക്കുകയുമായിരുന്നു. ഇതിനിടയിൽ ബൈക്കിന്റെ പിന്നിലിരുന്നയാൾ റോഡിലേക്ക് വീണു. അതോടെ ഇയാളുടെ കൈയിൽനിന്ന് മൊബൈൽ ഫോണുകൾ റോഡിൽ തെറിച്ചുവീഴുകയും ചെയ്തു. റോഡിൽവീണ അലി അക്ബർ എഴുന്നേറ്റ് ബൈക്കിനെ പിന്തുടരുന്നതിനിടെ സംഘം രക്ഷപെട്ടു.
കവർച്ചസംഘത്തിന്റെ ഫോൺ അലി അക്ബർ കൊടുവള്ളി പോലീസിന് കൈമാറി. ഇതാണ് പ്രതികളെ പിടികൂടാൻ പോലീസിന് സഹായകമായത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ ശനിയാഴ്ച രാവിലെ താമരശ്ശേരി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.