കോന്നി : ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി വയറിങ് സാധനങ്ങൾ മോഷ്ടിച്ചശേഷം ഇറങ്ങിയോടിയ പ്രതിയെ തൊഴിലുറപ്പ് തൊഴിലാളികളും അയൽവാസികളും ചേർന്ന് പിടികൂടി. പത്തനാപുരം പാടം വെള്ളംതെറ്റി സുരേഷ്ഭവനം സുമേഷിനെ (42) കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി താഴം മണിയൻപാറ അട്ടച്ചാക്കൽ ആഞ്ഞിലിമൂട്ടിൽ മേലേതിൽ മിനി ജോർജിന്റെ കുടുംബവീടായ ചരുവിലെത്ത് വീട്ടിൽ ബുധനാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു മോഷണം. മിനി രാവിലെ എത്തിയപ്പോൾ മേൽക്കൂരയുടെ ഓട് ഇളക്കിമാറ്റിയതും ഭിത്തിയിൽ മുള ഏണി ചാരി വെച്ചിരിക്കുന്നതും കണ്ടു.
ഏണി താഴെ ഇട്ടശേഷം ഒച്ചയുണ്ടാക്കാതെ ശ്രദ്ധിച്ചപ്പോൾ അടുക്കളവാതിൽ തുറന്ന് ഒരാൾ ഇറങ്ങി ഓടുന്നത് കണ്ടു. ഇവർ ബഹളമുണ്ടാക്കിക്കൊണ്ട് പിന്നാലെ ഓടി. അടുത്ത പുരയിടത്തിൽ ജോലിചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും അയൽവാസികളും ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വീട്ടിലെ മെയിൻ സ്വിച്ചും മുറികളിലെ വയറിങ് സ്വിച്ച് ബോർഡുകളിലെ കോപ്പർ വയറുകളും മോഷ്ടിച്ചു. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമ്പഴയിൽ വാടകയ്ക്ക് കഴിയുകയാണ് സുമേഷ്. എസ്ഐ വിമൽ രംഗനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.