തിരുവനന്തപുരം : നിസാമുദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച കേസിൽ പരാതിക്കാരില്‍ ഒരാളായ കൗസല്യയുടെ ആദ്യ മൊഴി കള്ളമെന്ന് തെളിഞ്ഞു. കോയമ്ബത്തൂരില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിപ്പോയെന്നും തിരുവനന്തപുരത്തെത്തി ഉണര്‍ന്നതോടെ മോഷണം നടന്നെന്നുമാണ് കൗസല്യയുടെ ആദ്യ മൊഴി.
എന്നാൽ പറഞ്ഞ കള്ളം പരിശോധനയിൽ പൊളിച്ചടുക്കുകയാണ് പോലീസ്. ഫോണ്‍ വിളികള്‍ പരിശോധിച്ചതോടെ കളമശേരി എത്തുന്നത് വരെ ഇവര്‍ ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെ ആദ്യം പറഞ്ഞത് കള്ളം ആയിരുന്നെന്ന് കൗസല്യ സമ്മതിച്ചു.
ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിപ്പോയതല്ല, പലപ്പോഴായി ഉറങ്ങിയതാണ്. ആലുവ പിന്നിട്ടത് അറിയാതിരുന്നതിനാലാണ് ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാതിരുന്നതെന്നും പിന്നീട് പോലീസിന് മൊഴി നല്‍കി. കള്ളമൊഴി നല്‍കിയ സാഹചര്യത്തില്‍ കൗസല്യയ്ക്ക് മോഷണവുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിച്ചിരുന്നു. പതിനാലായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്നുമായിരുന്നു കൗസല്യയുടെ പരാതി.
ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ നിസാമുദീന്‍ എക്‌സ്പ്രസിലെ യാത്രക്കാരായ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം സ്വര്‍ണം കവര്‍ന്നെന്നായിരുന്നു ആദ്യ കേസ്. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന തിരുവല്ല സ്വദേശികളും കോയമ്ബത്തൂരുകാരി കൗസല്യയുമായിരുന്നു പരാതി നല്‍കിയത്.