ബത്തേരി : വിവാഹത്തിനും വീടു വെയ്ക്കുന്നതിനും പലിശ രഹിത വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സ്ത്രീ അറസ്റ്റിൽ. ബീനാച്ചി കുറുക്കൻ വീട്ടിൽ നഫീസുമ്മ (47) ആണ് പിടിയിലായത്. ബത്തേരി പോലീസിനു ലഭിച്ച 13 പരാതികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റിലായ നഫീസുമ്മയെ കോടതി റിമാൻഡ് ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ സംഘടനകളുടെ പേരു പറഞ്ഞാണ് ഇവർ പലരെയും സമീപിച്ചത്. വിവാഹത്തിനും വീടു വെയ്ക്കുന്നതിനു 5 ലക്ഷം രൂപ പലിശ രഹിത വായ്പയെന്നായിരുന്നു പ്രധാന വാഗ്ദാനം. 5 ലക്ഷം രൂപ വായ്പ ആവശ്യമുള്ളവർ 1 ലക്ഷം രൂപയും 10 ലക്ഷം രൂപ വായ്പ ആവശ്യമുള്ളവർ രണ്ടര ലക്ഷം രൂപയും മുൻകൂറായി നൽകണം. ഈ തുക കിഴിച്ചുള്ള ബാക്കി പണം പലിശ രഹിത തവണകളായി അടച്ചാൽ മതിയെന്ന് ആവശ്യക്കാരെ ബോധ്യപ്പെടുത്തും. 5 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടവർ 1 ലക്ഷം രൂപ തുടക്കത്തിൽ അടയ്ക്കുന്നതിനാൽ ബാക്കി 4 ലക്ഷം പിന്നീട് തവണകളായി നൽകിയാൽ മതിയെന്നു വിശ്വസിപ്പിക്കും. വിശ്വാസത്തിനായി വിവിധ രേഖകളും ഫോട്ടോയും ആവശ്യപ്പെടും.
ഓരോ പ്രദേശത്തും തുടക്കത്തിൽ ഒരാൾക്ക് വായ്പ തുക നൽകും. ഇത് പറഞ്ഞ് വിശ്വാസത്തിലെടുത്താണ് മറ്റുള്ളവരെയും വലയിൽ കുടുക്കുന്നത്. ഇന്നലെ ബത്തേരി സ്റ്റേഷനിൽ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട എഴുപതോളം പേരെത്തി. മറ്റു പോലീസ് സ്റ്റേഷൻ പരിധികളിലും ഇത്തരത്തിൽ ഒട്ടേറെ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ വൈകിട്ട് ആറരയോടെ വീട്ടിൽ നിന്നാണ് നഫീസുമ്മയെ അറസ്റ്റ് ചെയ്തത്. ബത്തേരി പോലീസ് ഇൻസ്പെക്ടർ പി.കെ. ബെന്നി, എസ്ഐ ജെ.ഷജീം എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.





























