കോഴിക്കോട് : അവധിക്ക് നാട്ടിലെത്തി വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശിയായ യുവാവിന്റെ കുടുംബത്തിന് ചരിത്രപരമായ നഷ്ടപരിഹാര തുക വിധിച്ച് കോടതി. കോഴിക്കോട് തിരുവങ്ങൂർ സ്വദേശിയായ ഷിജന്റെ കുടുംബത്തിന് 9,01,65,000 രൂപ നഷ്ടപരിഹാരമായി നൽകാനാണ് മോട്ടോർ അപകട പരിഹാര ട്രിബ്യൂണൽ ഉത്തരവിട്ടത്. സംസ്ഥാനത്ത് ഒരു വാഹനാപകടക്കേസിൽ നൽകുന്ന ഏറ്റവും ഉയർന്ന നഷ്ടപരിഹാര തുകയാണിത്. 2023 മാർച്ച് 28-ന് കോഴിക്കോട് ബൈപ്പാസിലെ മാളികടവിൽ വെച്ചുണ്ടായ അപകടത്തിൽ അബുദാബിയിൽ ജോലി ചെയ്തിരുന്ന ഷിജനാണു മരിച്ചത്. ഷിജൻ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ അശ്രദ്ധമായി ഓടിച്ചുവന്ന ഒരു ലോറി ഇടിക്കുകയായിരുന്നു. മരണം സംഭവിച്ച് മൂന്ന് വർഷം തികയുന്ന വേളയിലാണ് ഈ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്.
വിദേശത്ത് ജോലി ചെയ്യുന്നവരുടെ ഉയർന്ന ശമ്പളവും ജീവിതനിലവാരവും പരിഗണിച്ചാണ് ഇത്രയും വലിയ തുക കോടതി വിധിച്ചത്. വിദേശത്തെ വരുമാനം കൃത്യമായി കണക്കിലെടുക്കണമെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ ഈ വിധിയിൽ നിർണ്ണായകമായി. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾ അപകടത്തിൽപ്പെടുമ്പോൾ അവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിൽ ഈ വിധി ഒരു നാഴികക്കല്ലാണ്.






























