തിരുവനന്തപുരം : വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പൂർണ്ണമായും അനുകൂലമായിരിക്കുമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പൂർണമായും തള്ളുന്നു. മെയ് 4-ന് പ്രഖ്യാപിക്കാനിരിക്കുന്ന യഥാർത്ഥ ജനവിധി കേരളത്തിൽ എൽ ഡി എഫിന് ഭരണ തുടർച്ച ഉണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ എക്സിറ്റ് പോളുകളിൽ യുഡിഎഫിന് നേരിയ മുൻതൂക്കം നൽകുന്ന പ്രവചനങ്ങളുണ്ടെങ്കിലും അവ പലപ്പോഴും കൃത്യമാകണമെന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിന് 80 മുതൽ 85 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നായിരുന്നു പല സർവേകളും പ്രവചിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ 99 സീറ്റുകൾ നേടി വൻ വിജയം കൈവരിക്കാൻ എൽഡിഎഫിന് സാധിച്ചു. ഇത്തവണയും പ്രവചനങ്ങളെ കടത്തിവെട്ടുന്ന ഫലമാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സിറ്റ് പോളുകൾ വെറും അക്കാദമിക് പരിശോധനകൾക്ക് മാത്രമുള്ളതാണെന്നും മെയ് 4-ന് യഥാർത്ഥ ജനവിധി പുറത്തുവരുമ്പോൾ എൽഡിഎഫിന് അനുകൂലമായ വിധിയുണ്ടാകുമെന്നും ഇടതുപക്ഷം ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.






























