പാലക്കാട് : ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക മൊഴിയുമായി ഭാര്യ അര്‍ഷിത. ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തിയവരെ കണ്ടാല്‍ തിരിച്ചറിയാമെന്ന് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിത പറഞ്ഞു. എവിടെ ഉള്ളവരാണെന്ന് അറിയില്ല. പക്ഷേ കണ്ടാല്‍ അറിയാമെന്ന് യുവതി മാദ്ധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
‘രണ്ടു ദിവസം മുമ്പ് വീട്ടില്‍ രണ്ടു പേര്‍ വന്ന് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓഫീസില്‍ നിന്ന് വിളിക്കുമ്പോള്‍ ഒരുപാട് സമയമൊന്നും അവിടെ നില്‍ക്കാന്‍ പറ്റില്ല, വേഗം വാ എന്ന് പറയുമായിരുന്നു. അഞ്ചുപേരാണ് ആക്രമണം നടത്തിയത്. സഞ്ജിത്തിനെ ആദ്യം വെട്ടിയശേഷം എന്നെ പിടിച്ച് വലിച്ച് അപ്പുറത്തേക്കിട്ടു. പിന്നീട് എല്ലാവരും കൂടി സഞ്ജിത്തിനെ വെട്ടുകയായിരുന്നു. എവിടെ ഉള്ളവരാണെന്ന് അറിയില്ല. പക്ഷേ കണ്ടാല്‍ അറിയാം’-അര്‍ഷിതയുടെ വാക്കുകള്‍.
ഇന്നലെയാണ്, ആര്‍.എസ്.എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്ത് (27) കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 8.45ന് ദേശീയ പാതയ്ക്ക് സമീപം മമ്പറത്തുവച്ചായിരുന്നു ആക്രമണം. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ സഞ്ജിത്തിന്റെ ഭാര്യയെ ബലമായി തടഞ്ഞുനിർത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിനു പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് ബി.ജെ.പി പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ കെ.എം.ഹരിദാസ് ആരോപിച്ചു.
തലയിലേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണം. തലയില്‍ മാത്രം ആറ് വെട്ടേറ്റു. ശരീരത്തിലാകെ 30 ലധികം വെട്ടുണ്ട്. വീട്ടില്‍ നിന്നിറങ്ങി 500 മീറ്റര്‍ പിന്നിട്ടപ്പോള്‍ റോഡിലെ കുഴിയുള്ള ഭാഗത്തുവച്ച് ബൈക്കിന്റെ വേഗത കുറച്ചു. ആസമയം,അക്രമി സംഘം മാരുതി ആള്‍ട്ടോ കാറിലിരുന്നുകൊണ്ടു ആദ്യം കൈയില്‍ വെട്ടി. ദമ്പതികള്‍ നിലത്തുവീണപ്പോള്‍ സംഘം കാറില്‍ നിന്നിറങ്ങി. ഒരാള്‍ ഭാര്യയെ മാറ്റിനിറുത്തി. മറ്റു നാലുപേര്‍ വളഞ്ഞുനിന്ന് തലങ്ങും വിലങ്ങും വെട്ടി. കൈകള്‍ക്കും കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ് തല്‍ക്ഷണം മരിച്ചു. കൈവിരല്‍ അറ്റിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമികള്‍ മടങ്ങിയത്. ഓടിക്കൂടിയവര്‍ ഓട്ടോറിക്ഷയിലാണ് സഞ്ജിത്തിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.































