ആലപ്പുഴ: നൂറാംവാർഷികത്തിൽ അടിത്തറ ശക്തമാക്കാൻ സംഘടനാസംവിധാനവും പരിശീലനപദ്ധതിയും ആർ.എസ്.എസ്. പരിഷ്കരിക്കുന്നു. നാഗ്പുരിലെ ആസ്ഥാനത്തു നടന്ന അഖില ഭാരതീയ പ്രതിനിധിസഭയിലാണു തീരുമാനം ഉണ്ടായിരിക്കുന്നത്. കേരളത്തിലെ പ്രവർത്തനം രണ്ടു മേഖലകളായി വേർതിരിക്കും. താഴെത്തട്ടിലും ഈ മാറ്റം പ്രതിഫലിക്കും. നാലോ അഞ്ചോ സംഘജില്ലകളെ ഉൾപ്പെടുത്തി 11 വിഭാഗുകളാണു സംസ്ഥാനത്തുള്ളത്. ഇതു റവന്യൂ ജില്ലാടിസ്ഥാനത്തിലാക്കാൻ തത്ത്വത്തിൽ തീരുമാനിച്ചു. കൂടാതെ 37 സംഘജില്ലകൾക്കായി 14 വിഭാഗുകൾ നിലവിൽ വരും. പരിവാർ സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കുന്നതിനു കരുത്തു പകരുകയാണ് ഈ മാറ്റത്തിന്റെ ലക്ഷ്യം. രണ്ടു മാസത്തിനുശേഷം നടക്കുന്ന സംസ്ഥാനത്തെ പ്രചാരക് ബൈഠക്കിൽ (മുഴുവൻ സമയ പ്രവർത്തകരുടെ യോഗം) ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
തുടർന്നുള്ള സംസ്ഥാന വാർഷിക സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാകും. പരിശീലന ശിബിരങ്ങളിലും (ക്യാമ്പ്) മാറ്റം വരുത്തും. ഇനിമുതൽ ഏഴുദിവസത്തെ പ്രാഥമിക ശിക്ഷണശിബിരത്തിനു മുൻപ് മൂന്നുദിവസത്തെ പ്രാരംഭിക് വർഗ് ഉണ്ടാകും. ഇതു പൂർത്തിയാക്കിയവർക്കേ ഏഴുദിവസത്തെ ശിബിരത്തിൽ പങ്കെടുക്കാനാകൂ. 20 ദിവസത്തെ പ്രഥമവർഷ സംഘശിക്ഷാ വർഗ് ഇനി മുതൽ 15 ദിവസത്തെ സംഘ ശിക്ഷാ വർഗ്-ഒന്ന് എന്ന പേരിലറിയപ്പെടും. 20 ദിവസത്തെ ദ്വിതീയവർഷ സംഘ ശിക്ഷാവർഗ് ഇനി മുതൽ കാര്യകർതൃ വികാസ് വർഗ്-ഒന്ന് എന്ന പേരിൽ 15 ദിവസം ആയിരിക്കും. കായികപരിശീലനത്തിലും ബൗദ്ധികശിക്ഷണത്തിലും അഖിലേന്ത്യാ നിർദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.





























