കോന്നി: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റം. യോഗത്തിനിടെ അജണ്ട വായിക്കാൻ തുടങ്ങിയതോടെയാണ് ഇരുവിഭാഗവും ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായത്. ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാമിനെയും സെക്രട്ടറിയെയും ഓഫീസിനുള്ളിൽ ഉപരോധിച്ചു. പ്രദേശത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതിലും കാട്ടുപന്നികളെ കൊല്ലാനുള്ള നടപടികൾ പഞ്ചായത്ത് വൈകിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് ഉപരോധം നടന്നത്.
പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങളുടെ മിനിട്സ് സമയപരിധിക്കുള്ളിൽ അംഗങ്ങൾക്ക് നൽകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കോന്നി ടൗണിലെ തെരുവ് വിളക്കുകൾ കത്താത്തത്, മഴക്കാലപൂർവ്വ ശുചീകരണത്തിലെ വീഴ്ചകൾ, കനത്ത ട്രാഫിക് കുരുക്ക്, കോന്നി ചന്തയിലെ രൂക്ഷമായ മാലിന്യപ്രശ്നം എന്നിവയ്ക്ക് അടിയന്തിര പരിഹാരം കാണണമെന്നും എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രദേശത്തെ ഗുരുതരമായ ജനകീയ പ്രശ്നങ്ങളിൽ പഞ്ചായത്ത് അധികൃതർ പുലർത്തുന്ന നിസംഗത അവസാനിപ്പിക്കും വരെ വരും ദിവസങ്ങളിലും സമരം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.






























