റാന്നി : ഇടമുറി മേഖലയില്‍ വീണ്ടും പുലിയെ കണ്ടതായി അഭ്യൂഹം ശക്തം. ചേത്തയ്ക്കല്‍ റബർ ബോർഡ് പരീക്ഷണ തോട്ടത്തിലെ മാടത്തരുവി ഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയാണ് പുലിയെ കണ്ടതായി പറയുന്നത്. വിവരം കരികുളം വനം സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് വനപാലകസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാടു മൂടിക്കിടക്കുന്ന റബർ ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിനകത്തും സമീപ സ്ഥലങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. വന്യമൃഗ സാന്നിധ്യ സൂചനകളും കാൽപാദ അടയാളങ്ങളും കാണപ്പെടുന്നുണ്ടോയെന്ന് വിശദമായി പരിശോധിച്ച് സ്ഥലത്തു ക്യാമറകൾ സ്ഥാപിക്കുവാനും രാത്രികാല പെട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചു.
പുലിയെ കണ്ടതായി പറയുന്ന സ്ഥലത്തും സമീപ പ്രദേശത്തും ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അങ്ങാടി ഡിവിഷൻ ജനപ്രതിനിധി ആരോൺ ബിജിലി പനവേലിയും സ്ഥലവാസികളും റബര്‍ബോര്‍ഡ് ഉദ്യോഗസ്ഥരും വനംവകുപ്പ് സംഘത്തിനൊപ്പം പരിശോധനയിൽ പങ്കാളികളായി. റാന്നി റേഞ്ച് ഓഫീസർ ബി ആർ ജയന്‍റെ നേതൃത്വത്തില്‍ കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാർട്ടിൻ, സെക്ഷൻ ഓഫീസർ എം ഷിനിൽ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.





























