കോന്നി : തണ്ണിത്തോട് ഗവണ്‍മെന്റ് വെൽഫെയർ എൽ.പി സ്കൂളിന് സമീപമുള്ള പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം. വനപാലകർ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും പുലി ഇറങ്ങിയതായി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. പുത്തൻവീട്ടിൽ ശശിയുടെ വീടിന് അടുത്തുള്ള പറമ്പിൽ ആണ് പുലിയെ കണ്ടത്. വീടിന് സമീപമുള്ള കുളത്തിൽ നിന്നും ഹോസ് ഉപയോഗിച്ചാണ് ഇവർ വീട്ടുമുറ്റത്ത് സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കിലേക്ക് വീട്ടാവശ്യത്തിനുള്ള വെള്ളം ശേഖരിച്ചിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ടാങ്കിൽ ഹോസ് ഇടാൻ ചെന്നപ്പോൾ വീടിന് തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിൽ അനക്കം കേട്ടതിനെ തുടർന്ന് നോക്കുമ്പോൾ പുലി റബ്ബർ തോട്ടത്തിൽ നിൽക്കുന്നതാണ് കണ്ടത്. ഭയന്ന് വിറച്ച വീട്ടുകാർ ഇവിടെ നിന്ന് ഓടി മാറിയതിന് ശേഷം തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കുകയായിരുന്നു. രാത്രി പത്തരയോടെ സ്ഥലത്ത് എത്തിയ വനപാലക സംഘവും നാട്ടുകാരും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലി ഇറങ്ങിയതിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്ഥലത്ത് പരിശോധന തുടരുമെന്നും വനപാലകർ അറിയിച്ചു






























