മോസ്കോ : ജനനനിരക്ക് കുറയുന്നതിനെ തുടർന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് ഗർഭിണിയാകാനും കുട്ടികളെ വളർത്താനും സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി റഷ്യ. നിലവിൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു കുട്ടിയെ പ്രസവിക്കാനും പരിപാലിക്കാനും സമ്മതിക്കുന്ന മുതിർന്ന സ്കൂൾ പെൺകുട്ടികൾക്ക് 100,000 റുബിളിലധികം (ഏകദേശം 90,000 രൂപ) സാമ്പത്തിക സഹായം നൽകും. റഷ്യയിലെ ജനസംഖ്യാ ഇടിവ് മറികടക്കാൻ ലക്ഷ്യമിട്ട് 2025 മാർച്ചിൽ സ്വീകരിച്ച നയത്തിന്റെ ഭാഗമാണ് പദ്ധതി.
രാജ്യത്തെ പത്ത് മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളിലോ കോളേജിലോ പഠിക്കുന്നുണ്ടെങ്കിലും നിയമപരമായി പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് മാത്രമേ ഇത് ബാധകമാകൂ. ക്യാഷ് ബോണസ്, മാതൃ ആനുകൂല്യങ്ങൾ തുടങ്ങിയ പ്രോത്സാഹനങ്ങളിലൂടെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന ‘പ്രോനാറ്റലിസം’ എന്ന ചട്ടക്കൂടിന് കീഴിലാണ് ഈ നയം വരുന്നത്. 2023-ൽ റഷ്യയിലെ ജനനനിരക്ക് ഒരു സ്ത്രീക്ക് 1.41 കുട്ടികളായിരുന്നു. ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ 2.05 എന്ന നിരക്കിനേക്കാൾ വളരെ കുറവാണ്. സർക്കാർ നടപടി രാജ്യത്തുടനീളം ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടു.