മോസ്കോ: തീരുവയുടെ പേരിൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ സമ്മർദത്തിലാക്കാനുള്ള അമേരിക്കൻ നീക്കം വിജയക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ഇന്ത്യയും ചൈനയുമൊന്നും അത്തരം അന്ത്യശാസനങ്ങൾക്ക് വഴങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്താൻ ചൈനയോടും ഇന്ത്യയോടും അമേരിക്ക ആവശ്യപ്പെടുന്നതിലൂടെ, ഈ രാജ്യങ്ങൾ അമേരിക്കയിൽ നിന്നും കൂടുതൽ അകലുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ പ്രധാന ചാനലായ ‘ചാനൽ 1 ടിവി’-യുടെ ‘ദി ഗ്രേറ്റ് ഗെയിം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ലാവ്റോവ്.
അമേരിക്കൻ സമ്മർദം ഇരു രാജ്യങ്ങളെയും പുതിയ ഊർജ്ജ വിപണികളും പുതിയ സ്രോതസ്സുകളും തേടാൻ നിർബന്ധിതരാക്കും, അമേരിക്കയുടെ ഈ സമീപനത്തോട് ധാർമ്മികവും രാഷ്ട്രീയവുമായ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. ചൈനയും ഇന്ത്യയും ഏറെ ചരിത്രമുള്ള നാഗരികതകളാണ്. അവരോട് ‘എനിക്ക് ഇഷ്ടമല്ലാത്തത് ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ, ഞാൻ തീരുവ ചുമത്തും’ എന്ന് പറഞ്ഞാൽ, അത് വിലപ്പോവില്ലെന്നും ലാവ്റോവ് പറഞ്ഞു.





























