റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകത്തിന്‍റെ പ്രവർത്തനം പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാൻ സാധിച്ചില്ലെന്നാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചിട്ടുള്ളത്. മോസ്കോ സമയം ഉച്ചക്ക് 2.10നാണ് ലൂണ-25 പേടകത്തെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മാറ്റാൻ ശ്രമിച്ചത്. എന്നാൽ, മുൻ നിശ്ചയിച്ച ഭ്രമണപഥത്തിലേക്ക് എത്താൻ പേടകത്തിന് സാധിച്ചില്ല. പേടകത്തിന്‍റെ സാങ്കേതിക തകരാറിനെ കുറിച്ച് വിശകലനം ചെയ്യുകയാണെന്നും തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും റഷ്യൻ ബഹിരാകാശ ഏജൻസി വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്നിന് വെല്ലുവിളി ഉയർത്തിയാണ് ചാന്ദ്രാപര്യവേഷണത്തിനുള്ള റഷ്യയുടെ ലൂണ-25 പേടകം ആഗസ്റ്റ് 11ന് വിക്ഷേപിച്ചത്. 47 വർഷത്തിന് ശേഷമാണ് റഷ്യ ചാന്ദ്രദൗത്യവുമായി വീണ്ടും സജീവമാകുന്നത്.കരുത്തുറ്റ സൂയസ് 2.1 ബി റോക്കറ്റ് അഞ്ചര ദിവസം കൊണ്ട് ലൂണ-25നെ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തിച്ചു. തുടർന്ന് ചന്ദ്രനെ വലംവെക്കുന്ന പേടകത്തിലെ റോവർ ഉൾപ്പെടുന്ന ലാൻഡർ ആഗസ്റ്റ് 21നോ 22നോ സോഫ്റ്റ് ലാൻഡിങ് നടത്താനായിരുന്നു പദ്ധതി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമാകാനാണ് റഷ്യയുടെ ശ്രമം.





























