എരുമേലി : നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്‍റെ റൺവേയുടെ മണ്ണിന്‍റെ ഉറപ്പ് പരിശോധന നടത്തുന്നതു സംബന്ധിച്ച് കലക്ടർ ചെറുവള്ളി എസ്റ്റേറ്റിന്‍റെ കൈവശക്കാരായ ബിലീവേഴ്സ് ഈസ്റ്റേൺ സഭാ അധികൃതർക്കു കത്തു നൽകി. മണ്ണ് പരിശോധനയ്ക്ക് അനുവാദം നൽകുന്നതായി സഭാ അധികൃതർ മറുപടിയും നൽകിയതോടെ ഇതു സംബന്ധിച്ച തടസ്സം നീങ്ങി. രണ്ടു ദിവസത്തിനുള്ളിൽ മണ്ണ് പരിശോധന ആരംഭിക്കാമെന്നാണു പ്രതീക്ഷയെന്നു കലക്ടർ ഡോ. പി.കെ.ജയശ്രീ പറഞ്ഞു.
മണ്ണ് പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അംഗീകരിച്ച് കലക്ടർ കത്ത് നൽകണം എന്ന് സഭാ അധികൃതർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 26നു കൺസൽറ്റിങ് സ്ഥാപനമായ ലൂയി ബഗ്റിന്‍റെ നിർദേശപ്രകാരം മണ്ണു പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കലക്ടറുടെ കത്തു ലഭിക്കാത്തതിനാൽ സഭാ അധികൃതർ അനുമതി നൽകിയതുമില്ല. റൺവേയുടെ മണ്ണിന്‍റെ ഉറപ്പ് പരിശോധന മാത്രമാണ് ഇപ്പോൾ നടത്തുന്നത്.
3 കിലോമീറ്ററാണ് റൺവേയുടെ നീളം. ഇതിനുള്ളിൽ 8 സ്ഥലങ്ങളിലായി 10 മുതൽ 20 മീറ്റർ വരെ താഴ്ചയിൽ കുഴൽ കിണർ മാതൃകയിൽ കുഴികൾ എടുക്കും. ഇതുകൂടാതെ ഒന്നര മീറ്റർ വ്യാസമുള്ള 6 കുഴികളും എടുക്കും. ഇതിൽ നിന്ന് ലഭിക്കുന്ന മണ്ണും പാറയും ശേഖരിച്ച് മുംബൈയിലെ പനവേൽ സോയിൽ ആൻഡ് സർവേ കമ്പനി (എസ്കെഡ്യു) യിലാണ് മണ്ണ് എത്തിച്ച് പരിശോധിക്കുന്നത്. 21 ദിവസം കൊണ്ട് മണ്ണ് പരിശോധിച്ച് ഫലം ലഭ്യമാക്കും.
കൺസൽറ്റിങ് സ്ഥാപനമായ ലൂയി ബഗ്റിന്‍റെഡൽഹി ഓഫിസിനെ വിവരം അറിയിച്ചു. ഇവർ നിയോഗിക്കുന്ന ഏജൻസി ഉദ്യോഗസ്ഥർ 2 ദിവസത്തിനുള്ളിൽ എത്തി പരിശോധന ആരംഭിക്കാൻ കഴിയുമെന്നാണ് റവന്യുവകുപ്പ് അധികൃതരുടെ പ്രതീക്ഷ. റൺവേയുടെ സ്ഥലത്തെ മണ്ണു പരിശോധന മാത്രമേ നടത്താൻ പാടുള്ളൂ. ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പാടില്ല. ഉടമസ്ഥാവകാശം സംബന്ധിച്ച് നിലവിലുള്ള കേസിനെ ബാധിക്കുന്ന നടപടികൾ കോടതിയലക്ഷ്യം ആണ്.