തിരുവനന്തപുരം : ശബരിമലയിലേക്ക് മിൽമയിൽനിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.), ആദ്യത്തെ ഇ-ടെൻഡർ റദ്ദാക്കിയത് വിശദമായി പരിശോധിക്കുന്നു. ലിറ്ററിന് 400 രൂപയിൽത്താഴെ നിരക്ക് ക്വാട്ടുചെയ്ത രണ്ട് സ്ഥാപനങ്ങളുടെ സാംപിളുകൾ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ വിജയിച്ചിട്ടും വ്യക്തമായ കാരണം രേഖപ്പെടുത്താതെ ടെൻഡർ റദ്ദാക്കി പിന്നീട് ലിറ്ററിന് 510 രൂപ നിരക്കിൽ മിൽമയ്ക്ക് കരാർ നൽകിയതിന്റെ സാഹചര്യങ്ങളാണ് അന്വേഷിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടായോയെന്നും പരിശോധിക്കും.
അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം എ. അജികുമാറും ഒന്നും രണ്ടും പ്രതികളാണ്. അന്നത്തെ എക്ലിക്യുട്ടീവ് ഓഫീസർ പരേതനായ മുരാരി ബാബു മൂന്നാംപ്രതിയും. നെയ്യ് ക്രമക്കേട് എസ്.ഐ.ടി. അന്വേഷിക്കുന്നുണ്ടെങ്കിലും ദേവസ്വം വിജിലൻസിന്റെ അന്വേഷണം തുടരുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ട എന്ന് തീരുമാനിച്ചതിനാൽ ഭക്തർ കൊണ്ടുവരുന്ന നെയ്യാണ് അരവണ നിർമാണത്തിന് ഉപയോഗിക്കുക. അത് പരിശോധിക്കാൻ സന്നിധാനത്ത് ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ ലാബ് സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.പി. എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി. ദേവസ്വം വിജിലൻസ് എസ്.പി. വി. സുനിൽകുമാറുമായി ചർച്ചനടത്തി.




























