തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം നൽകുമെങ്കിലും ദ്വാരപാലക ശില്പക്കേസിൽ കുറ്റപത്രം വൈകുമെന്നു സൂചന. 2025-ൽ ദ്വാരപാലകപാളികൾ കടത്താൻശ്രമിച്ച കേസ് കൂടി ഇതിനോടൊപ്പം ഉൾപ്പെട്ടതിനാലാണിത്. 2025-ലെ കേസിൽ അന്നത്തെ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം എ. അജികുമാർ എന്നിവരുടെ അറസ്റ്റിനപ്പുറം മുന്നോട്ടു പോയിട്ടില്ല. 2019-ലെ സ്വർണക്കൊള്ള മറയ്ക്കാൻ വേണ്ടിയായിരുന്നോ 2025-ൽ ദ്വാരപാലകശില്പങ്ങൾ ഇളക്കിയതെന്ന സംശയത്തിലാണ് കേസ് ഉണ്ടായത്. ഇതിൽ പ്രത്യേകസംഘം അന്വേഷണം തുടരുകയാണ്.
ജംഷേദ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽനിന്നുള്ള അന്തിമ ശാസ്ത്രീയ പരിശോധനാറിപ്പോർട്ടിൽ 2019-ൽ കട്ടിളപ്പാളികൾ അപ്പാടെ മാറ്റിയിട്ടില്ലെന്നാണ് സൂചന. പക്ഷേ, സ്വർണം കവർന്നിട്ടുണ്ട്. ദ്വാരപാലക ശില്പങ്ങളുടെ കാര്യത്തിൽ അതല്ല സംഭവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 2019-ൽ ദ്വാരപാലക പാളികൾ മാറ്റി പുതിയതിൽ സ്വർണം പൂശിക്കൊണ്ടുവന്നിരിക്കാനുള്ള സാധ്യതയാണ് ബലപ്പെടുന്നത്. ഇപ്പോൾ സന്നിധാനത്തിരിക്കുന്ന ദ്വാരപാലക ശില്പങ്ങളിലെ ചെമ്പുപാളിയുടെ പഴക്കം ഏഴുവർഷം മാത്രമാണെന്നാണ് ലാബ് പരിശോധനാഫലം. അങ്ങനെയെങ്കിൽ പഴയ പാളികൾ എവിടെപ്പോയി, സ്വർണം അടക്കമുള്ള പാളികളാണോ മാറ്റിയത് തുടങ്ങിയ വിവരംകൂടി തെളിയിക്കേണ്ടി വരും.
2019-ലെ രണ്ടുകേസിലും ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും കട്ടിളപ്പാളി കേസിൽ രണ്ടാംപ്രതിയായ കൽപ്പേഷും മാത്രമാണ് ദേവസ്വംബോർഡിന്റെ ഭാഗമല്ലാത്തത്. രണ്ടു കേസുകളിലുമായി 20 പ്രതികളുള്ളതിൽ 18 പേരും ദേവസ്വംബോർഡിന്റെ ഭാഗമാണ്. 2019, 2025 വർഷങ്ങളിലെ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് മുൻ ദേവസ്വംബോർഡ് പ്രസിഡന്റുമാരും മൂന്ന് അംഗങ്ങളും അറസ്റ്റിലായി. എൻ. വാസു. എ. പദ്മകുമാർ, പി.എസ്. പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായ പ്രസിഡന്റുമാർ. കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ, എ. അജികുമാർ എന്നിവരാണ് അറസ്റ്റിലായ അംഗങ്ങൾ.































