കോഴിക്കോട് : ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ചെമ്പോലയുടെ വ്യാജ നിർമ്മിതിയിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യാജ ചെമ്പോല ഉണ്ടാക്കിയത് ശബരിമലയെ തകര്‍ക്കാനാണ്. നടന്നത് മതസ്‍പര്‍ധ ഉണ്ടാക്കുന്ന നീക്കം. സമഗ്ര അന്വേഷണം വേണം. സിപിഎം നേതൃത്വം നൽകിയ ഗൂഢാലോചനയ്‌ക്കെതിരെ രാഷ്ട്രീയമായും നിയമപരമായും മുന്നോട്ടുപോകുമെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
പുരാവസ്തു കച്ചവടക്കാരന്‍ സന്തോഷാണ് ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശ്ശൂരില്‍ നിന്ന് മോന്‍സന് വാങ്ങിക്കൊടുത്തത്. ചെമ്പോലയ്ക്ക് ശബരിമലയുമായി ബന്ധമുണ്ടെന്ന് താന്‍ മോന്‍സനോട് പറഞ്ഞിട്ടില്ല. ആചാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെമ്പോലയിൽ ഉള്ളതായി അറിയില്ലെന്നും സന്തോഷ് പറഞ്ഞിരുന്നു.
വാർത്തകളിലൂടെയാണ് ഈ ചെമ്പോലയെ ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെടുത്തി മോൻസൻ പ്രചരിപ്പിച്ച കാര്യം അറിഞ്ഞത്. ചെമ്പോലയുടെ ആധികാരികതയെ കുറിച്ച് അന്വേഷണം നടന്നാൽ സഹകരിക്കുമെന്നും സന്തോഷ് പറഞ്ഞിരുന്നു. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ നടത്താൻ ചീരപ്പൻ ചിറ കുടുംബത്തെ അവകാശപ്പെടുത്തിയുള്ള പന്തളം രാജകൊട്ടാരത്തിന്റെ ഉത്തരവ് എന്ന പേരിലാണ് ശബരിമല വിവാദ കാലത്ത് മോൻസൻ മാവുങ്കൽ ചെമ്പോല പ്രചരിപ്പിച്ചത്.