കോന്നി : ശബരിമല മണ്ഡല കാലം ആരംഭിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും ഏറ്റവും കൂടുതൽ അയ്യപ്പ ഭക്തർ യാത്ര ചെയ്യുന്ന കോന്നി സഞ്ചായത്ത് കടവ് പാലത്തിലേക്ക് വളർന്നു കയറിയ മുൾ പടർപ്പുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ കോന്നി ഗ്രാമ പഞ്ചായത്ത്. ആഴ്ചകൾക്ക് മുൻപേ തുടങ്ങേണ്ട മണ്ഡലകാല മുന്നൊരുക്കങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. പാലത്തിലേക്ക് വളർന്നു കയറിയ കാടും മുൾപടർപ്പുകളും യാത്രക്കാരുടെ ശരീരത്തിൽ തറയ്ക്കുന്ന അവസ്ഥയിലാണ് നിലവിൽ ഉള്ളത്.
കോന്നിയിലെ പ്രധാന ശബരിമല ഇടത്താവളങ്ങളിൽ ഒന്നായ കോന്നി മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്നതിനുള്ള പ്രധാന പാലമാണ് കോന്നി സഞ്ചായത്ത് കടവ് പാലം. കൂടാതെ കോന്നി മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനുള്ള പ്രധാന പാതയും ഇതാണ്. എന്നിട്ടും പാലത്തിലെ കാടുകൾ നീക്കം ചെയ്യുവാൻ ബന്ധപെട്ടവർ തയ്യാറായിട്ടില്ല. മാത്രമല്ല വർഷങ്ങൾക്ക് മുൻപ് പാലത്തിലെ അപ്രോച്ച് റോഡ് പാലത്തിനോട് ചേരുന്ന ഭാഗം ഇടിഞ്ഞു പോവുകയും ചെയ്തിരുന്നു. ഈ ഭാഗം നാളിതുവരെ പുനർ നിർമ്മിക്കുവാനും ബന്ധപ്പെട്ട അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ശബരിമല ഇടത്താവളത്തിലെയും സ്ഥിതി വത്യസ്തമല്ല.
ആഴ്ചകൾക്ക് മുൻപേ തുടങ്ങേണ്ട മുന്നൊരുക്കങ്ങൾ ഇനിയും ഒട്ടേറെ പിന്നിലാണ്. കൂടാതെ പാലത്തിലേക്ക് കയറുന്ന ഭാഗത്ത് ഉണ്ടായിരുന്ന വലിയ കുഴികൾ ടാർ ചെയ്ത് അടയ്ക്കാതെ കല്ലുകൾ ഇട്ട് ഉറപ്പിച്ചതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇത് ഇളകി മാറി വീണ്ടും കുഴിയായി മാറുന്നതും കാണാം. മണ്ഡല കാലം ആരംഭിച്ചു കഴിഞ്ഞാൽ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണ്ണാടക തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നും നിരവധി അയ്യപ്പ ഭക്തർ ആണ് കോന്നിയിൽ എത്തി ഇടത്താവളത്തിൽ വിശ്രമിച്ച ശേഷം തണ്ണിത്തോട്, ചിറ്റാർ സീതത്തോട്, ആങ്ങമൂഴി, ളാഹ വഴിയും കുമ്പഴ, വടശേരിക്കര വഴി ശബരിമലയ്ക്ക് പോകുന്നതും. മണ്ഡല കാലത്ത് നൂറ് കണക്കിന് അയ്യപ്പ ഭക്തർ എത്തുന്ന കോന്നിയിൽ മുന്നൊരുക്കങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.





























