കോട്ടയം: ശബരിമലയിലെ യുവതീ പ്രവേശന വിധിയില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. താനായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രിയെങ്കില്‍ ഇത്തരത്തില്‍ ഒരു വിധി വരില്ലായിരുന്നു എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
“വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആചാരങ്ങള്‍ക്കെതിരായ സത്യവാങ്‌മൂലം കൊടുത്തത്. 2016 ജനുവരിയില്‍ കേസെടുത്തപ്പോള്‍ ശക്തമായ പുതിയ സത്യവാങ്‌മൂലം ഞങ്ങള്‍ കൊടുത്തു. അതാണ് വിധിയില്‍ വിയോജിച്ച ജഡ്ജി ചൂണ്ടിക്കാണിച്ചതും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും യുഡിഎഫിന്റെ നിലപാടിന് അനുകൂലമായിട്ടാണ് കോടതി വിധി വന്നത്. ആചാര വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുത്. വിശ്വാസികളെ മുറിവേല്‍പ്പിക്കരുത്,” എന്നായിരുന്നു ശബരിമല യുവതി പ്രവേശനവിധിയിലെ നിലപാടിനെ കുറിച്ചുള്ള സത്യന്‍ അന്തിക്കാടിന്റെ ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടി.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്നാല്‍ ശബരിമല പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍, വയനാട് രാഹുല്‍ ഗാന്ധിക്കായി നടത്തിയ പര്യടന സമയത്ത് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്.
യുപിഎ അധികാരത്തിലെത്തിയാല്‍ ശബരിമല പ്രശ്നം നിയമപരമായി പരിഹരിക്കും. കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുന്ന പാര്‍ട്ടിയാണ്. ഇക്കാര്യത്തില്‍ സിപിഎമ്മും ബിജെപിയും സ്വീകരിച്ച നിലപാട് തെറ്റാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
പിന്നീട്, ശബരിമല വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ആക്ടിവിസ്റ്റുകളെ തിരഞ്ഞ് കണ്ടുപിടിച്ച് സര്‍ക്കാര്‍ ശബരിമല കയറ്റാന്‍ കൊണ്ടുപോയതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്. സര്‍ക്കാര്‍ ആ നിലപാടില്‍ നിന്ന് പുറകോട്ട് പോയപ്പോള്‍ മാത്രമാണ് നാട്ടില്‍ സമാധാനം ഉണ്ടായത് എന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്.