പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ പോലും ഒരുക്കാത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തിരക്ക് കുറഞ്ഞതിൻെറ പേരിലാണ് അലംഭാവം.
കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇടത്താവളങ്ങളിൽ സൗകര്യം ഒരുക്കുന്നതിന് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുമില്ല. ക്ഷേത്രങ്ങളിൽ വിരിവെക്കുന്നതിനുള്ള സൗകര്യം സാധാരണ താൽക്കാലികമായി ഒരുക്കാറുണ്ട്. അത് ഇത്തവണ ഉണ്ടായിട്ടില്ല. ഇടത്താവളങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ ആരോഗ്യ വകുപ്പ് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വിരിവെക്കാനും മറ്റും തൽക്കാലം കൂടുതൽ സൗകര്യം ക്ഷേത്രങ്ങളിൽ ഒരുക്കേണ്ടതില്ലെന്ന നിലപാടാണ് ദേവസ്വം ബോർഡിന്.
ഇടത്താവളങ്ങളിൽ വന്ന് വിശ്രമിക്കുന്ന വിധത്തിൽ അയ്യപ്പഭക്തരുടെ തിരക്കില്ലാത്തതിനാൽ വേണ്ടത്ര നിർദേശങ്ങൾ നൽകിയിട്ടില്ല. പൊതു ജലസ്രോതസ്സുകളിലും ക്ഷേത്രക്കുളങ്ങളിലും തീർഥാടകർ ഇറങ്ങുന്നതിനും കളിക്കുന്നതിനും നിരോധനമുണ്ട്. പൊതുശൗചാലയങ്ങളുടെ ഉപയോഗം കോവിഡ് പ്രോട്ടോകോൾ പാലിച്ചാണെന്ന് ഉറപ്പുവരുത്തണം. ഇടത്താവളങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ അന്നദാനം അത്യാവശ്യമുള്ള തീർഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തണം. ഭക്ഷണം വാഴയിലയിൽ നൽകണം. ഭക്ഷണശാലകളിൽ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നെന്ന് ഉറപ്പുവരുത്തണം. മാലിന്യ നിർമാർജനം, ഭക്തർ എത്താറുള്ള പൊതുസ്ഥലങ്ങളിൽ ദിവസവും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുചീകരണം എന്നിവയുൾപ്പെടെ ക്രമീകരണങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്ന് ജില്ല കലക്ടർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല.





























