ശബരിമല : മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ചൊവ്വാഴ്ച്ച അടയ്ക്കും. തീർത്ഥാടകർക്ക് നാളെ രാത്രി വരെ മാത്രമെ ദര്‍ശനം ഉണ്ടായിരിക്കുകയുള്ളൂ. മകരവിളക്കിനു ശേഷവും വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. മണ്ഡലകാലത്തിനു സമാനമായ രീതിയിലുള്ള തീർത്ഥാടകരുടെ തിരക്കാണ് മകരവിളക്കുത്സവത്തിനായി നട തുറന്നതു മുതൽ ശബരിമലയിൽ അനുഭവപ്പെടുന്നത്. പതിവിനു വിപരീതമായി മകരവിളക്കിനു ശേഷവും ധാരാളം തീർത്ഥാടകരാണ് ദർശനത്തിനെത്തിയത്. നാളെ കൂടി മാത്രമെ തീർത്ഥാടകർക്കു ദർശനം ഉണ്ടാകു, എന്നാൽ നെയ്യഭിഷേകം ഉണ്ടായിരിക്കുകയില്ല.
ഇന്നു രാത്രി നട അടയ്ക്കുന്നതിനു മുൻപ് മാളികപ്പുറം ക്ഷേത്രത്തിൽ നിന്ന് ശരം കുത്തിയിലേക്കുള്ള അചാരപരമായ എഴുന്നെള്ളിപ്പു നടക്കും. നട അടയ്ക്കുന്ന ചൊവ്വാഴ്ച്ച പന്തളം രാജ പ്രതിനിധിക്കു മാത്രമെ ദർശനം ഉണ്ടാകൂ. ക്ഷേത്ര നട അടച്ച ശേഷം താക്കോലുമായി മേല്‍ശാന്തി പതിനെട്ടാംപടിയുടെ താഴെയെത്തി രാജ പ്രതിനിധിക്ക് താക്കോലും ക്ഷേത്ര നട വരവിന്റെ പണക്കിഴിയും കൈമാറും. അത് ഏറ്റുവാങ്ങിയ ശേഷം രാജപ്രതിനിധി പണക്കിഴി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ക്ഷേത്ര ചെലവുകള്‍ക്കായി മേല്‍ശാന്തിക്ക് തിരികെ നല്‍കും. ഇതോടെയാണ് മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തെ ആചാര പ്രകാരമുള്ള ചടങ്ങുകളും പൂര്‍ത്തിയാവുക. കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 13 ക്ഷേത്രനട തുറക്കുക.