തിരുവനന്തപുരം : ‘ കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ ഗോത്രതാളത്തിന്റെ ജൈവികതയും തനിമയും നിറഞ്ഞ പാട്ട് ചലച്ചിത്ര പുരസ്കാരവേദിയിൽ മധുരംനിറച്ചു ഒപ്പം തീരാനഷ്ടത്തിന്റെ കണ്ണീരോർമയും. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള അവാർഡ് നേടിയ അയ്യപ്പനും കോശിയുടെയും സംവിധായകൻ സച്ചിയും നടൻ അനിൽ നെടുമങ്ങാടുമാണ് വിയോഗംകൊണ്ട് പുരസ്കാരസന്ധ്യയിൽ നോവായത്.
അഞ്ച് പ്രധാന പുരസ്കാരങ്ങൾ നേടിയ സൂഫിയും സുജാതയും സിനിമയുടെ സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ മരണവും അവാർഡുവേദിക്ക് നൊമ്പരമായി. അയ്യപ്പനും കോശിയും ചിത്രത്തിലെ ഗാനാലാപനത്തിനായിരുന്നു നാഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പുരസ്കാരം. സിനിമയ്ക്കുള്ള പുരസ്കാരം സച്ചിക്കുവേണ്ടി ഭാര്യ സിജി സച്ചി വേദിയിലെത്തി ഏറ്റുവാങ്ങിയപ്പോൾ സദസ്സിലും നോവുപടർന്നു.





























