തിരുവല്ല : ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിൽ സഹസ്രകലശത്തിനു മുന്നോടിയായുള്ള ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് (മൂലം) 2024 ഫെബ്രുവരി 18 ആരംഭമായി. വൈകിട്ട് സപ്താഹ യജ്ഞശാലയിൽ ബ്രഹ്മശ്രീ ഡോ. പി.വി വിശ്വനാഥൻ നമ്പൂതിരി ഭദ്രദീപ പ്രോജ്ജ്വലനം നടത്തി.
തിരുനക്കര മധുസൂധനവാര്യരുടെ നേതൃത്വത്തിൽ കൊടുങ്ങൂർ സുരേഷ് സഹ ആചാര്യനുമായാണ് മൂലം സപ്താഹ യജ്ഞം നടക്കുന്നത്. യജ്ഞ പൗരാണികനായി മാമ്പറ്റയില്ലാത്ത് ബ്രഹ്മശ്രീ ശ്രീജിത്ത് കൃഷ്ണൻ യജ്ഞശാലയിലെ പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് യജ്ഞാചാര്യൻ ഭാഗവത മഹാത്മ പാരായണവും പ്രഭാഷണവും നടത്തി. രാവിലെ മുതൽ പുതുക്കുളങ്ങര ശ്രീഭദ്രാ നാരായണീയ സമിതിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണ യജ്ഞവും നടന്നു. പ്രസാദമൂട്ടിലേക്ക് ആവശ്യമായ വിഭവങ്ങൾ സമർപ്പിക്കുന്ന കലവറ നിറയ്ക്കൽ ചടങ്ങും നടന്നു. ഫെബ്രുവരി മാസം 26,27, 28 തീയതികളിൽ ക്ഷേത്രത്തിൽ സഹസ്ര കലശം നടക്കും. ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠരര് രാജീവരര്, താഴ്മൺ മഠം കണ്ഠര് ബ്രഹ്മദത്തര് എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
ഫെബ്രുവരി 26 തിങ്കൾ വൈകിട്ട് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ ശ്രീശങ്കരപരമ്പര സ്വാമിയാർ മഠം അച്യുതഭാരതി സ്വാമിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. കേരള സാംസ്കാരിക വകുപ്പ് ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാക്കളായ വിവിധ കലാകാരന്മാരെ വേദിയിൽ ആദരിക്കും. തുടർന്ന് സഹസ്രകലശ ചടങ്ങുകൾ ആചാര്യവരണത്തോടെ തുടങ്ങും. തുടർന്ന് പുണ്യാഹവും വിവിധ ഹോമങ്ങളും ശുദ്ധിക്രിയകളുമായി നടക്കും. രണ്ടാം ദിവസം തുടർന്നുള്ള ശുദ്ധിക്രിയകൾക്കും അധിവാസവും വിവിധ കലശപൂജകളും നടക്കും. മൂന്നാം ദിവസം ഫെബ്രുവരി 28-ാം തീയതി രാവിലെ പരികലശാഭിഷേകകവും മരപ്പാണിയോടുകൂടി മഹാബ്രഹ്മകലശാഭിഷേകവും നടക്കും. ദേവീ ചൈതന്യ വർദ്ധനവിനായി വിശിഷ്ടങ്ങളായ വിവിധതരം ദ്രവ്യങ്ങളാൽ നിറച്ച കലശ കുടങ്ങളാണ് കലശാഭിഷേകത്തിന് തയ്യാറാക്കുന്നത്. കലശസമർപ്പണത്തിനു ശേഷം മഹാപ്രസാദമൂട്ടും (അന്നദാനം) നടക്കും. വൈകിട്ട് അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിക്കുന്ന സോപാന സംഗീതാമൃതവും ഉണ്ടായിരിക്കും.





























