പത്തനംതിട്ട : ഇൻഡ്യൻ ഭരണഘടനയെ തള്ളിപ്പറയുകയും ഭരണഘടനാ ശില്പികളെ അധിക്ഷേപിക്കുകയും ചെയ്ത സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചതു പോലെ എം.എൽ.എ സ്ഥാനവും രാജി വെയ്ക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു. മന്ത്രി സ്ഥാനം രാജിവെച്ച അദ്ദേഹം വിവാദ പ്രസംഗം പിൻവലിച്ച് മാപ്പ് പറയാതിരിക്കുന്നതും എം.എൽ.എ സ്ഥാനത്ത് തുടരുന്നതും ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു.
ഇൻഡ്യൻ ഭരണഘടനയോട് നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർത്തുമെന്ന് ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് എം.എൽ.എ യും മന്ത്രിയുമായ അദ്ദേഹം മന്ത്രി സ്ഥാനം രാജി വെയ്ക്കുകയും എം.എൽ.എ സ്ഥാനത്ത് തുടരുകയും ചെയ്യുന്നത് സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്. ഭരണഘടനയേയും അത് നിർമ്മിച്ചവരേയും അവഹേളിച്ച സജി ചെറിയാനെതിരെ കേസ് രജിസ്റ്റർ ചെയ്യുവാൻ കോടതി ഉത്തരവ് കൂടി ഉണ്ടായ സാഹചര്യത്തിൽ അദ്ദേഹം സ്ഥാനത്ത് തുടരുന്നത് രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇത് മനസിലാക്കി അദ്ദേഹത്തിന്റെ നിയമസഭാ അംഗത്വം കൂടി രാജി വെയ്പ്പിക്കുവാൻ മുഖ്യമന്ത്രിയും സി.പി.എം പാര്‍ട്ടിയും തയ്യാറാകണമെന്നും സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.





























