തിരുവനന്തപുരം : തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ഗൗരവമായി പരിശോധിക്കണമെന്ന് മന്ത്രി സജി ചെറിയാൻ. പരാജയം അംഗീകരിച്ചേ മതിയാകൂ എന്നും പരാജയത്തിന് ഇടയാക്കിയ കാരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയം ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ച് രക്ഷപെടാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വീഴ്ചകൾ ഉണ്ടെങ്കിൽ അത് ഗൗരവമായി പരിശോധിക്കുകയും ജനങ്ങളോട് തുറന്നു പറയുകയും വേണം. ഇത്തരത്തിൽ തെറ്റുകൾ തിരുത്തി മുന്നോട്ട് പോയാൽ അതിശക്തമായ തിരിച്ചുവരവ് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എവിടെയും ഭരണവിരുദ്ധ തരംഗം ചർച്ച ചെയ്യപ്പെട്ടതായി തനിക്ക് തോന്നുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അത്തരമൊരു തരംഗം ഉണ്ടായിരുന്നെങ്കിൽ വലതുപക്ഷത്തിന് വലിയ സ്വാധീനമുള്ള ചെങ്ങന്നൂർ പോലുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് പരാജയപ്പെടുമായിരുന്നു. എന്നാൽ അവിടെ വിജയിക്കാൻ കഴിഞ്ഞത് ഭരണവിരുദ്ധ വികാരം ഇല്ല എന്നതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെയും മുന്നണിയുടെയും പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. കുറെ കാര്യങ്ങൾ പഠിക്കാനും തിരുത്താനുമുണ്ട്. 2001-ലും സമാനമായ പരാജയം നേരിട്ടെങ്കിലും അതിശക്തമായി തിരിച്ചുവന്ന ചരിത്രം എൽഡിഎഫിനുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.





























