ഇടുക്കി : നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജിയുടെ വീടിന് സമീപം കുഴിച്ച് പരിശോധിച്ചതിൽ അസ്ഥിയുടെ അവശിഷ്ടം കണ്ടെത്തി. 2018ൽ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാന കേസി അന്വേഷണത്തിൻറെ ഭാഗമായിട്ടായിരുന്നു പരിശോധന. മാത്യുവിന്റെ തിരോധാന കേസിൽ ഇന്നലെയാണ് സജിയെ കസ്റ്റഡിയിൽ വിട്ടു കിട്ടിയത്. തുടന്ന് വിശദമായി ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് വീടിന് സമീപമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അമ്മയെയും സഹോദരനെയും മറവുചെയ്ത സ്ഥലത്തിനോട് ചേർന്ന് മറ്റൊരു കുഴി മുമ്പെടുത്തതായി സജിയും ബന്ധുക്കളും പറഞ്ഞതിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആദ്യഘട്ടത്തിൽ മഫ്തിയിലുള്ള പോലീസ് സംഘം സജിയെ സംഭവ സ്ഥലത്തെത്തിച്ച് സ്ഥലം കാണിച്ചു തരാൻ ആവശ്യപ്പെട്ടു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കട്ടപ്പന ഡിവൈഎസ് പി യുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘമെത്തി. മണ്ണുമാന്തി യന്ത്രം എത്തിച്ച് ആഴത്തിൽ കുഴിയെടുത്ത് പരിശോധിച്ചു. ഈ കുഴിയിൽ നിന്ന് ചെറിയ അസ്ഥി കഷ്ണം കിട്ടിയെങ്കിലും മനുഷ്യന്റേതെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന നടത്തും. കുഴിയിൽനിന്ന് വസ്ത്രങ്ങളുടെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്. മാലന്യങ്ങൾ നിക്ഷേപിച്ചിരുന്ന കുഴിയായിരുന്നു ഇത്.





























