ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള കെഎഫ്‍സി ഔട്ട്ലെറ്റിന് മുന്നിൽ ഹിന്ദു രക്ഷാ ദളിന്റെ പ്രതിഷേധ പ്രകടനം. ശ്രാവണ മാസത്തിൽ (സാവൻ) മാംസാഹാരത്തിന്റെ വിൽപ്പന നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യുപിയിലെ നസീർ എന്ന സ്ഥലത്തെ ഔട്ട്‌ലറ്റിന് മുന്നിലും പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധത്തെത്തുടർന്ന് രണ്ട് സ്ഥാപനങ്ങളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച് കടകളടച്ചെന്ന് ആജ് തക് റിപ്പോർട്ട് ചെയ്തു. പ്രതിഷേധ പ്രകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വൈറലായിട്ടുണ്ട്. കാവി പതാകകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. ഗാസിയാബാദിലെ കെഎഫ്സി ഔട്ട്ലെറ്റിന്റെ ഷട്ടർ പ്രതിഷേധക്കാർ ബലമായി അടച്ചിടുന്നതും വീഡിയോയിലുണ്ട്.
മറ്റൊരു വിഡിയോയിൽ റെസ്റ്റോറന്റ് പരിസരത്ത് പ്രവേശിച്ച പ്രതിഷേധക്കാർ ജീവനക്കാരോട് തട്ടിക്കയറുന്നതും ഔട്ട്‌ലറ്റ് അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് കാണാം. ശ്രാവൺ മാസത്തിൽ നോൺ-വെജ് ഇനങ്ങളെല്ലാം നിരോധിക്കണമെന്നും പ്രതിഷേധക്കാർ ആക്രോശിച്ചു. മതവികാരം വ്രണപ്പെടുത്തരുതെന്നും മാംസ വിൽപ്പന നിർത്തിവെക്കണമെന്നും ഹിന്ദു രക്ഷാ ദൾ ആവശ്യപ്പെട്ടു.’ശ്രാവണ മാസത്തിൽ ഒന്നുകിൽ കട അടച്ചിടുകയോ അല്ലെങ്കിൽ സസ്യാഹാരം മാത്രം വിളമ്പുകയോ ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കൻവാർ യാത്ര നടക്കുന്ന സമയത്ത് എല്ലാം മാംസാഹാര ഭക്ഷണ ശാലകളും അത്തരം ഭക്ഷണം വിളമ്പുന്നത് ഒഴിവാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.നിങ്ങൾക്ക് കടകൾതുറന്ന് ബിസിനസ് ചെയ്യണമെന്നുണ്ടെങ്കിൽ സസ്യാഹാരം മാത്രം വിളമ്പണം’..; പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.





























