തുറവൂർ : കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിലെ ചങ്ങരം വടക്കേ ബ്ലോക്ക്, പുളിത്തറമുറി പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ളം കയറ്റി. സംഭവമറിഞ്ഞ് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളം കയറ്റിയതോടെ നെൽക്കൃഷിക്കു മുന്നോടിയായിട്ടുള്ള നിലമൊരുക്കൽ, മട്ടൽ വെട്ടൽ, ചിറ നവീകരിക്കൽ ഉൾപ്പെടെയുള്ള പണികൾ നടത്താനാകാത്ത സ്ഥിതിയുണ്ട്. കൃഷി മുടങ്ങിയാൽ പ്രദേശത്തെ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നതെന്ന് കർഷകർ പറഞ്ഞു. കൃഷിമന്ത്രി, കളക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ചേർത്തല ഡിവൈഎസ്‌പി,
കുത്തിതോട് പോലീസ്, കോടന്തുരുത്ത് കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കർഷകർ പരാതി നൽകി. പ്രതിഷേധപരിപാടി കെ.ആർ. സോമൻ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധസമിതി കൺവീനർ കെ.കെ. അനിൽകുമാർ അധ്യക്ഷനായി. പ്രസന്നൻ, ദിൽജിത് ദിനേശൻ, ഭൈമി, സേതു ക്ഷ്മി, ബിന്ദു, സതി ചിദംബരം, ശ്രീക്കുട്ടൻ, പുഷ്കരൻ എന്നിവർ നേതൃത്വം നൽകി.





























