തിരുവനന്തപുരം : വഖഫിലേക്കുള്ള പിഎസ്സി നിയമനം ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സമസ്ത. നിയമം റദ്ദാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം കൂടിയാലോചനകൾക്ക് ശേഷം മാത്രമെന്നും മുഖ്യമന്ത്രി അറിയിച്ചതായി സമസ്ത നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സമസ്ത നേതാക്കൾ. നിയമം റദ്ദാക്കുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു.
മുസ്ലീം ലീഗ് ശക്തമായ പ്രതിഷേധത്തിലേക്ക് പോകുന്ന സമയത്താണ് സമസ്തയ്ക്ക് ഇങ്ങനെയൊരു ഉറപ്പ് നൽകിയെന്നുള്ളത് രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള വിഷയമായി മാറിയിരിക്കുകയാണ്. ഭാവി പരിപാടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് സമസ്ത നേതാക്കൾ പറഞ്ഞു. സമസ്തയുടെ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ, അബ്ദുൾ സമദ് പൂക്കോട്ടൂർ, ഉമർ ഫൈസി മുക്കം തുടങ്ങിയ നേതാക്കളാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. എന്നാൽ നിയമനം തൽകാലം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വ്യാജമെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സമസ്ത നേതാക്കൾക്ക് സർക്കാർ നൽകിയ ഉറപ്പിൽ പുതുമയില്ലെന്ന് കെപിഎ മജീദ് പറഞ്ഞു. ആർജ്ജവമുണ്ടെങ്കിൽ സർക്കാർ നിയമം റദ്ദാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു.





























