തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. മാറനല്ലൂർ അരുമാളൂരിലാണ് സംഭവം. പാറശാല കുറുങ്കുണ്ടി സ്വദേശി സുകു, സുഹൃത്ത് ബിജു എന്നിവരെയാണ് മാറനല്ലൂർ പോലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ 12:30 മണിയോടെയാണ് കരമന നെടുങ്കാട് സ്വദേശിയുടെ അരുമാളൂരിലെ പുരയിടത്തിലെ ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ചത്. ഇവിടെ ആൾ താമസമില്ലെന്ന് മനസിലാക്കിയായിരുന്നു പ്രതികളുടെ നീക്കം. മരം വീണ ശബ്ദം കേട്ട് പുരയിടത്തിലെ നോട്ടക്കാരൻ എത്തിയപ്പോഴാണ് രണ്ട് പേർ ചേർന്ന് മരം മുറിച്ചിടുന്നത് കാണുന്നത്. പിന്നാലെ വസ്തുവി ഉടമയെയും പോലീസിനേയും വിവരമറിയിക്കുകയും ചെയ്തു.
പോലീസ് എത്തി നടത്തിയ പരിശോധനയിൽ സുകു അറസ്റ്റിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാറശാല സ്വദേശി ബിജു ഒപ്പമുണ്ടായിരുന്ന വിവരം ലഭിച്ചത്. പോലീസ് അന്വേഷണത്തിൽ ഒളിവിലായിരുന്ന ഇയാളെയും ഇന്ന് പിടികൂടുകയായിരുന്നു. ചന്ദന മരക്കഷണങ്ങൾ കസ്റ്റഡിയിലെടുത്തു വനംവകുപ്പിനു കൈമാറി. ചന്ദനക്കൊള്ള നടത്തുന്ന സംഘങ്ങളുമായി ബന്ധമുള്ളയാളാണ് സുകുവെന്നു പോലീസ് അറിയിച്ചു. വെട്ടിമാറ്റിയ ചന്ദന കഷണങ്ങൾ കസ്റ്റഡിയിലെടുത്ത് വനംവകുപ്പിന് കൈമാറി. പ്രതികൾക്ക് മറ്റ് ചന്ദനക്കൊള്ള സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരുന്നു.






























