ന്യൂഡൽഹി: സിനിമകളിൽ ലഹരിമരുന്ന് ഉപയോഗമോ കടത്തോ കാണിക്കുന്ന രംഗങ്ങൾ വരുമ്പോൾ ഇനി മുതൽ പ്രത്യേക മുന്നറിയിപ്പ് നിർബന്ധം. ഇതുസംബന്ധിച്ച സെൻസർ ബോർഡ് മാർഗനിർദേശങ്ങൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പരിഷ്കരിച്ചു പുറത്തിറക്കി. സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ മാർഗനിർദേശങ്ങൾ. ലഹരി ഉപയോഗം, കടത്ത് എന്നിവ ചിത്രീകരിക്കുന്ന രംഗങ്ങളിൽ, ‘അനധികൃത ലഹരിമരുന്നുകൾ ആരോഗ്യത്തെ നശിപ്പിക്കുകയും ഉപയോഗം തടവുശിക്ഷയ്ക്ക് കാരണമാവുകയും ചെയ്യുന്നു’ എന്ന മുന്നറിയിപ്പ് പ്രദർശിപ്പിക്കണം എന്നാണ് നിർദേശം.
സെപ്റ്റംബർ 16-നാണ് സിനിമാറ്റോഗ്രാഫ് ആക്റ്റിന് കീഴിൽ പരിഷ്‌കരിച്ച ഈ മാർഗനിർദേശം മന്ത്രാലയം വിജ്ഞാപനം ചെയ്തത്. നേരത്തെയുണ്ടായിരുന്ന സർട്ടിഫിക്കേഷൻ മാർഗനിർദേശങ്ങളിൽ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതോ ന്യായീകരിക്കുന്നതോ മഹത്വവൽക്കരിക്കുന്നതോ ആയ രംഗങ്ങൾ സിനിമകളിൽ ഇല്ലെന്ന് സി.ബി.എഫ്.സി ഉറപ്പാക്കണമെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. എന്നാൽ ഇത്തരം പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ നിർബന്ധമാക്കിയിരുന്നില്ല. ഇതിൽ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ തീരുമാനം.































