കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർക്കെതിരെ കസ്റ്റംസ് കോഫെപോസ ചുമത്തിയതിൽ എൻഐഎയ്ക്ക് അതൃപ്തി. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാൻ എൻഐഎ തയാറെടുക്കുന്നതിനിടെയായിരുന്നു കസ്റ്റംസിന്റെ അപ്രതീക്ഷിത നീക്കം. സ്വർണക്കടത്തിലെ പ്രധാനികളായ കെ ടി റമീസുമായും സ്വപ്ന സുരേഷുമായും അടുത്ത ബന്ധമുളള സന്ദീപ് നായരുടെ രഹസ്യമൊഴി നിർണായകമാണെന്നാണ് എൻഐഎ വിലയിരുത്തുന്നത്.
ഇതേ തുടർന്നാണ് കോഫെപോസ ചുമത്തിയ നടപടിക്കെതിരെ എൻഐഎ കസ്റ്റംസിനെ അതൃപ്തി അറിയിച്ചത്. ഒരു വർഷം ജാമ്യം ലഭിക്കാതെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന നിയമമാണ് കോഫെപോസ. സന്ദീപിന്റെ രഹസ്യമൊഴിക്കായി കസ്റ്റംസും എൻഫോഴ്സ്മെന്റും എൻഐഎ കോടതിയെ സമീപിച്ചിട്ടുണ്ട്.