തിരുവനന്തപുരം: എംഎല്‍എമാരായ പി.ജെ. ജോസഫിനെയും മോന്‍സ് ജോസഫിനെയും അയോഗ്യരാക്കണമെന്ന കേരള കോണ്‍ഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിന്റെ പരാതിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിശദീകരണം തേടിയെങ്കിലും ഈ കേസില്‍ ഉടന്‍ തീരുമാനം ഉണ്ടാകില്ല. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അംഗീകാരത്തെ ചൊല്ലിയുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കോടതി വിധിക്ക് അനുസൃതമാകും സ്പീക്കറുടെ തീരുമാനം.
കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ടും അംഗങ്ങളുടെ അഭിപ്രായം തേടിയുമാണു നോട്ടീസ് നല്‍കിയതെന്നു സ്പീക്കര്‍ പറഞ്ഞു. മറുപടി പരിശോധിച്ച ശേഷമാകും നടപടിയെന്നാണ് വിശദീകരണം. തൊടുപുഴയെയാണ് ജോസഫ് പ്രതിനിധാനം ചെയ്യുന്നത്. മോന്‍സ് കടുത്തുരുത്തിയേയും. രണ്ടും യുഡിഎഫിന് വിജയ സാധ്യതയുള്ള മണ്ഡലം. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ അയോഗ്യതാ നടപടി വേണമെന്ന ആഗ്രഹം സിപിഎമ്മിനും ഉണ്ട്. എന്നാല്‍ ഹൈക്കോടതിയിലെ കേസില്‍ ജോസഫിന് അനുകൂലമായ വിധി വന്നാല്‍ അത് സ്പീക്കര്‍ക്ക് തിരിച്ചടിയാകും.
സ്പീക്കര്‍ നടപടിയെടുത്താല്‍ അംഗങ്ങള്‍ അയോഗ്യരാകും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം ലഭിച്ചതു ജോസ് കെ. മാണി വിഭാഗത്തിനാണെങ്കിലും ആ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കോടതിയുടെ തീരുമാനം തിരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിക്കുമോ എന്നതടക്കം കാര്യങ്ങള്‍ അതിനു മുന്‍പ് സ്പീക്കര്‍ക്കു പരിഗണിക്കേണ്ടിവരും. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ ഉണ്ടാകാതെയാകും ഇടപെടല്‍. ഈ മാസം അവസാനം വരെയാണ് കേസില്‍ സ്റ്റേ ഉള്ളത്. നേരത്തെ പാര്‍ട്ടി ചിഹ്നം ജോസ് വിഭാഗത്തിന് കമ്മീഷന്‍ അനുവദിച്ച് നല്‍കിയിരുന്നു.
ഓഗസ്റ്റ് 24നു നിയമസഭയില്‍ നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍നിന്നു വിട്ടുനില്‍ക്കണമെന്ന വിപ് ഇരുവരും ലംഘിച്ചെന്നു പാര്‍ട്ടി വിപ് റോഷി അഗസ്റ്റിനാണ് സ്പീക്കര്‍ക്കു പരാതി നല്‍കിയത്. എന്നാല്‍, പാര്‍ട്ടിയുടെ വിപ് താനാണെന്നു കാട്ടി മോന്‍സ് ജോസഫും പരാതി നല്‍കിയിട്ടുണ്ട്. മോന്‍സിന്റെ പരാതിയും സ്വീകരിച്ചതായി സ്പീക്കര്‍ പറഞ്ഞു. തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ പാടില്ലെന്നു സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ വേഗം നടപടിയുണ്ടാകും. റോഷി പരാതി തന്നതിന്റെ തൊട്ടടുത്ത ദിവസമാണ് മോന്‍സിന്റെ പരാതി കിട്ടിയത്. അംഗീകരിക്കപ്പെട്ട വിപ് റോഷി അഗസ്റ്റിനാണെന്ന് സ്പീക്കര്‍ പറഞ്ഞു.
എന്നാല്‍ മാണിയുടെ മരണ ശേഷം ജോസഫിന് മാണിയുടെ സീറ്റ് സ്പീക്കര്‍ അനുവദിച്ചിരുന്നു. മോന്‍സിന്റെ കത്ത് പരിഗണിച്ചാണ് ഇത്. ഇതൊരു സാങ്കേതിക പ്രശ്നമായി മാറും. അതിനിടെ കേരള കോണ്‍ഗ്രസ് (എം) വിപ് റോഷി അഗസ്റ്റിനാണെന്ന സ്പീക്കറുടെ നിലപാട് പി.ജെ. ജോസഫ് എംഎല്‍എ തള്ളി. കെ എം മാണിയുടെ മരണശേഷം മോന്‍സ് ജോസഫാണു വിപ്പെന്നു സ്പീക്കറെ അറിയിച്ചിരുന്നു. ഇതനുസരിച്ചു സഭയിലെ ഇരിപ്പിടങ്ങളില്‍ മാറ്റം വരുത്തിയതും സ്പീക്കര്‍ തന്നെയാണെന്ന് ജോസഫ് പറയുന്നു.
എന്നാല്‍ ഇപ്പോള്‍ റോഷി അഗസ്റ്റിനു വിപ്പധികാരം കൊടുത്തത് എങ്ങനെയെന്ന് അറിയില്ല. സ്പീക്കറുടെ കത്തു ലഭിച്ച ശേഷം മറുപടി നല്‍കുമെന്നും ജോസഫ് പറഞ്ഞു. കരുതലോടെയാകും ഈ വിപ്പില്‍ മറുപടി നല്‍കുക. സര്‍ക്കാരിനെതിരായ അവിസ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്നും ജോസ് പക്ഷ എംഎല്‍എമാരായ റോഷി അഗസ്റ്റിനും ജയരാജും വിട്ടുനിന്നിരുന്നു. എന്നാല്‍ ജോസഫ് പക്ഷം യു.ഡി.എഫിനൊപ്പം നിന്ന് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. ഇത് പാര്‍ട്ടി തീരുമാനത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ചീഫ് വിപ്പായ റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതിയിലാണ് അടിയന്തരമായി നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്പീക്കര്‍ ഇരു എംഎല്‍എമാര്‍ക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇടതുമുന്നണി പ്രവേശനത്തിന് ജോസ് വിഭാഗം തയ്യാറെടുക്കുമ്പോഴാണ് സ്പീക്കറുടെ നീക്കം എന്നതും ശ്രദ്ധേയമാണ്. ജോസഫിനേയും മോന്‍സിനേയും ആയോഗ്യരാക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. ഇക്കാര്യത്തില്‍ സിപിഎം ചില ഉറപ്പുകള്‍ കൊടുത്തുവെന്നാണ് സൂചന. വിപ്പ് ലംഘിച്ച പി ജെ ജോസഫിനെതിരെയും മോന്‍സ് ജോസഫിനെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗമാണ് ആദ്യം സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. വോട്ടടുപ്പില്‍ പങ്കെടുക്കരുതെന്ന വിപ്പ് ഇരുവരും ലംഘിച്ചുവെന്നാണ് പ്രൊഫ എന്‍ ജയരാജ് എംഎല്‍എ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ആക്ഷേപിച്ചത്. ഇതിന് പിന്നാലെ പി ജെ ജോസഫ് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ റോഷി അഗസ്റ്റിന്‍, പ്രഫ ജയരാജ് എന്നിവര്‍ യുഡിഎഫ് വിപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചു. എന്നാല്‍ അച്ചടക്ക നടപടിഎടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
ഇരുവര്‍ക്കുമെതിരെ എന്ത് നടപടി എടുക്കണമെന്ന് സ്പീക്കറെ പിന്നിട് അറിയിക്കുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ചിഹ്ന പ്രശ്‌നത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നത്. ഈ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ ഉണ്ട്. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനുള്ള സ്റ്റേ ഈ മാസം 31 വരെ ഹൈക്കോടതി നീട്ടിയിട്ടുമുണ്ട്. കേസ് പത്തൊമ്ബതാം തീയതി വീണ്ടും പരിഗണിക്കും. കേരളാ കോണ്‍ഗ്രസ് എം എന്ന പേരും, രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിസ്ഥാനമാക്കിയ വസ്തുതകളില്‍ പിഴവുണ്ടെന്നു കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ പി ജെ ജോസഫായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.