തിരുവല്ല : സന്ദീപിന് നാടിൻ്റെ യാത്രാമൊഴി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടന്ന തിരുവല്ല താലൂക്ക് ആശുപത്രിയിലും പൊതുദർശനം നടന്ന സി പി എം തിരുവല്ല ഏരിയ കമ്മറ്റി ഓഫീസിലും തടിച്ചു കൂടിയ ജനം വിതുമ്പുകയായിരുന്നു. സമൂഹത്തിലെ വിവിധയിടങ്ങളിൽലുള്ളവർ ആശുപത്രി പരിസരത്തേക്കും പാർട്ടി ഓഫീസിലേക്കും ഒഴുകിയെത്തി.
ഇടതു മുന്നണി കൺവീനർ എ.വിജയരാഘവൻ, മന്ത്രിമാരായ ബാലഗോപാൽ, വീണ ജോർജ്, വി.എൻ.വാസവൻ, മാത്യു.ടി.തോമസ് എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ,സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ ജില്ലാ എക്സി.അംഗം അഡ്വ.കെ.ജി.രതീഷ് കുമാർ, സി.പി. എം സെക്രട്ടറിയേറ്റംഗങ്ങളായ എ.പദ്മകുമാർ, ആർ.സനൽകുമാർ,അലക്സ് കണ്ണമല, ജിജി വട്ടശേരിൽ, ചെറിയാൻ പോളച്ചിറക്കൽ, നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ തുടങ്ങി നിരവധിയാളുകൾ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
തിരുവല്ലയിലെയും സന്ദീപ് മുൻപ് അംഗമായിരുന്ന പെരിങ്ങര പഞ്ചായത്ത് ഓഫീസിലെയും പൊതുദർശനത്തിന് ശേഷം സന്ദീപിനെ സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫീസിലെത്തിച്ചു. തടിച്ചുകൂടിയ പാർട്ടി പ്രവർത്തകരും നാട്ടുകാരും അർപ്പിച്ച അന്തിമോപചാരങ്ങൾക്കു ശേഷം ചാത്തങ്കരിയിലുള്ള വീട്ടിലെത്തിച്ചു. സങ്കടം അലകടലാക്കിയ ചാത്തങ്കരിയിലെ വീട്ടുവളപ്പിൽ നൂറുകണക്കിനാളുകളെ സാക്ഷിനിർത്തി സംസ്കാരം നടന്നു.