പത്തനംതിട്ട : മണ്ഡലകാല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി തീർത്ഥാടകർക്കും ജീവനക്കാർക്കും ആശ്വാസമാകുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിസ്പെൻസറിയിൽ 1700-ഓളം പേർക്ക് ചിക്കൻപോക്സ് പ്രതിരോധ മരുന്ന് നൽകിയതായി ഡിസ്പെൻസറി ചാർജ് ഓഫീസർ ഡോ. വിവേക് വി. ദേവൻ അറിയിച്ചു. സന്നിധാനത്തെ പോലീസ് ക്യാമ്പിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അടിയന്തരമായി 1700 പേർക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്തത്. ഹോമിയോപ്പതി വകുപ്പിന് കീഴിൽ രണ്ട് ഡോക്ടർമാരും ഫാർമസിസ്റ്റും ഉൾപ്പെടെ ആറ് ജീവനക്കാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായാണ് ഡിസ്പെൻസറിയുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന അസുഖങ്ങൾ, തണുപ്പ് കാരണമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ, പനി, ജലദോഷം, വയറുസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കാണ് ഭൂരിഭാഗം പേരും ഇവിടെ ചികിത്സ തേടുന്നത്. മലകയറ്റവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക്, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക് ഉണ്ടാകുന്ന കാൽവേദന, മുട്ടുവേദന എന്നിവയ്ക്കും ഫലപ്രദമായ ചികിത്സ ലഭ്യമാണ്. തീർത്ഥാടകരെ കൂടാതെ ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, സന്നിധാനത്തെ മറ്റ് തൊഴിലാളികൾ എന്നിവരും സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ദിവസേന നൂറിലധികം രോഗികളാണ് ചികിത്സ തേടി ഇവിടെ എത്തുന്നതെന്ന് ഡിസ്പെൻസറി ചാർജ് ഓഫീസർ പറഞ്ഞു.





























