ഓയൂർ : ടാർപാളിൽ മറച്ച കൂരയിലെ താൽക്കാലിക വൈദ്യുതി കണക്ഷനിൽ നിന്ന് ഓൺലൈൻ പഠനത്തിന് മൊബൈൽ ചാർജ് ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ച ആറാം ക്ലാസ് വിദ്യാർഥി അഞ്ജനയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു.
ലാൽ കെയേർസ്സ് കുവൈറ്റും വിശ്വശാന്തി ഫൗണ്ടേഷനും സഹകരിച്ചു വിശ്വശാന്തി – ലാൽ കെയേഴ്‌സ് “ശാന്തിഭവനം” പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമ്മിക്കുന്നത്. കൊല്ലം ജില്ലയിൽ വെളിയം പഞ്ചായത്തിലെ വാളിയോട് മറവൻകോട് മിച്ചഭൂമി കോളനിയിൽ അജോ ഭവനിൽ ജോസ് – അനിത ദമ്പതികളുടെ മകൾ അജ്ഞനയുടെ കുടുംബത്തിന്റെ ദയനീയ സ്ഥിതി വാർത്തയിൽ കണ്ടതിനെ തുടര്‍ന്നാണ് വീട് പണിയാൻ ലാൽകെയേർസ്സ് കുവൈറ്റ് പ്രതിനിധികൾ സന്നദ്ധത അറിയിച്ചത്.
മരണം തട്ടിയെടുത്ത പൊന്നുമോളുടെ സ്ഥിതി ഇനിയുള്ള ഏക മകനായ അജോയ്ക്കും വരരുതെന്ന മാതാപിതാക്കളുടെ ആഗ്രഹം സഫലമാക്കാൻ ലാൽ കെയേർസ്സ് കുവൈറ്റും വിശ്വശാന്തി ഫൗണ്ടേഷനും മുന്നിട്ടിറങ്ങുകയായിരുന്നു. വീട് പണിയുന്നതിന്റെ ഭാഗമായി താൽക്കാലിക കൂര പൊളിച്ചു മാറ്റി മണ്ണു നിരപ്പാക്കൽ പണികൾ നടന്നുവരുന്നു. കുടുംബത്തെ താൽക്കാലികമായി വാടക വീട്ടിലേക്ക് മാറ്റി. ഈ മാസം പണി തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇവര്‍ വീടിനുവേണ്ടി മുട്ടാത്ത വാതിലുകൾ ഇല്ല. നിയമ തടസ്സങ്ങൾ ഒന്നിനു പിറകേ ഒന്നായി ജോസിന്റെ കുടുംബത്തിന് വന്നുകൊണ്ടിരുന്നു. വർഷങ്ങളോളം സർക്കാരിന്റെ ധനസഹായത്തിന് കാത്തിരുന്നിട്ടും പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ കാത്തിരിപ്പ് വിഫലമായി. മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ഈ കുടുംബത്തിന് വീട് നിഷേധിക്കുവാനായിരുന്നു അധികൃതര്‍ക്ക് ഏറെ താല്‍പ്പര്യം. എന്നാല്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ മകളെ നഷ്ടപ്പെട്ട ഈ മാതാപിതാക്കളുടെ കണ്ണുനീരും ഏക മകനെക്കുറിച്ചുള്ള ആശങ്കയും തൊട്ടറിഞ്ഞു. അങ്ങനെ അജോ ഭവനിൽ ജോസ് – അനിത ദമ്പതികള്‍ക്ക് “ശാന്തിഭവനം” ഉയരുകയാണ്.
റിപ്പോര്‍ട്ട് – ബിജു കുമ്പഴ