കോന്നി : മലയോര മേഖലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് മുടക്കുന്നത് ജന ജീവിതത്തെ സാരമായി ബാധിക്കുന്നു. കോന്നിയിൽ നിന്ന് പതിനാറോളം സർവീസുകളാണ് നടന്നുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഏഴ് സർവീസുകളാണ് നടക്കുന്നത്.
കോന്നി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സ്റ്റേഷനിൽ ആവശ്യത്തിനുള്ള ജീവനക്കാരുടെ കുറവാണ് സർവീസ് മുടങ്ങുന്നതിന് കാരണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. മുപ്പത്തിയഞ്ച് ജീവനക്കാർ ഉണ്ടെങ്കിൽ മാത്രമേ സർവീസ് സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. എന്നാൽ പതിമൂന്ന് പേർ മാത്രമാണ് ഇപ്പോൾ ജീവനക്കാരായി ഉള്ളത്. മുൻപ് ഉണ്ടായിരുന്നതിൽ ഏറെയും എം പാനൽ ജീവനക്കാരായിരുന്നു. കോന്നിയിലെ മലയോര മേഖലയായ കരിമാൻതോട്, തണ്ണിത്തോട്, കൊക്കാത്തോട് മേഖലകളിലെ ജനങ്ങളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. സാധാരണക്കാരായ ആളുകൾ കൂടുതലായി താമസിക്കുന്ന ഇവിടെ സ്വകാര്യ വാഹനങ്ങളും കുറവാണ്. അതിനാല്‍ കെ.എസ്.ആർ.ടി.സി ബസുകളെയാണ് പുറം ലോകത്തേക്ക് യാത്ര ചെയ്യാൻ കൂടുതലായും ആശ്രയിക്കുന്നത്.
സ്വകാര്യ ബസുകൾ ഉണ്ടെങ്കിലും ഇവ കൃത്യ സമയങ്ങളിൽ സർവീസ് നടത്താത്തത് മൂലം ജനങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ കൃത്യ സമയത്ത് എത്തിച്ചേരുന്നതിനും ബുദ്ധിമുട്ടുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നും പത്തനംതിട്ട , കോന്നി വഴി കരിമാൻതോട്ടിലേക്ക് സർവീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ്സ് നിർത്തലാക്കിയതും ജനങ്ങൾക്ക് യാത്ര ദുരിതം സമ്മാനിക്കുന്നുണ്ട്.