ചെന്നൈ : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പത്ത് കോടി രൂപയുടെ പിഴയടച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായി വി.കെ ശശികല. സാമ്പത്തിക തിരിമറിക്കേസിൽ തടവിൽ കഴിയുന്ന ശശികലയക്ക് ഉടൻ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകൻ എൻ രാജ സെന്തൂർ പാണ്ഡ്യനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
എന്നാൽ ശശികലയുടെ കാര്യത്തിൽ എ.ഐ.ഡി.എം.കെ നിലപാട് മാറ്റിയിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമി പറഞ്ഞു. തിരിച്ചെത്തുന്ന ശശികലക്കും കുടുംബത്തിനും പാർട്ടിയിലോ സർക്കാരിലോ സ്ഥാനമുണ്ടായിരിക്കുന്നതല്ലെന്നും പളനിസ്വാമി പറഞ്ഞു. അടുത്ത വർഷം ജനുവരിയോടെ ശശികല പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എ.ഐ.ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയലളിതയുടെ വലംകെെയായി അറിയപ്പെട്ടിരുന്ന ശശികല തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രബല വ്യക്തിത്വങ്ങളിൽ ഒന്നായാണ് അറിയപ്പെട്ടിരുന്നത്. ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിയായി അധികാരത്തിലേറാനുള്ള ശശികലയുടെ തന്ത്രങ്ങൾ പക്ഷേ പരാജയപ്പെടുകയാണുണ്ടായത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2017ൽ ശശികല അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റ് രണ്ട് ബന്ധുക്കളോടൊപ്പമാണ് ശശികല തടവിൽ പോയത്.