കൊച്ചി : സിൽവർ ലൈൻ പദ്ധതിയിൽ സർവ്വത്ര ആശയക്കുഴപ്പം മാത്രമണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കല്ലിട്ടുള്ള സർവെ നടത്താൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യുമന്ത്രി വ്യക്തമാക്കിയതോടെ ആരാണ് കല്ലിടുന്നതെന്നതിൽ പോലും സർക്കാരിന് വ്യക്തതയില്ലെന്നാരോപിച്ച് വിഡി സതീശൻ രംഗത്തെത്തി. സാമൂഹികാഘാത പഠനത്തിന് ഒരു കല്ലെന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതിയുടെ ഡിപിആറിലുള്ള വിവരമല്ല മന്ത്രിമാർ പറയുന്നത്. സർക്കാർ ഡാറ്റയിൽ കൃത്രിമം നടത്തുകയാണെന്നും ആർക്കും ധാരണയില്ലാത്തൊരു പദ്ധതിയാണിതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. പദ്ധതിക്കെതിരെ സമരം ശക്തമാക്കി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് വിരട്ടൽ വേണ്ടെന്നും സതീശൻ പറഞ്ഞു. സ്വത്ത് സമ്പാദന വിവാദത്തിൽ സജി ചെറിയാൻ മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷം രൂപയുടെ സ്വത്തെന്ന് കാണിച്ചത് എങ്ങനെ ഇപ്പോൾ 5 കോടി ആയെന്നും സതീശൻ ചോദിച്ചു.