റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബത്തിലെ രണ്ട് പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം രാങ്ങാട്ടൂർ നടുവട്ടം തെക്കേ പീടിക്കൽ വീട്ടിൽ അബ്ദുല്ലത്തീഫിന്റെ (കുഞ്ഞുമോൻ) ഭാര്യ രഹന (52), മൂത്ത മകൾ ഡോ. നഹ്ല നർമിൻ (29) എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫിൽ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയിൽ, ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ‘ദലം’ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. ഉംറ കർമങ്ങൾ പൂർത്തിയാക്കി ഖത്തറിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
റോഡിലൂടെ പറന്നുവന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് കാറിന്റെ മുൻവശത്തെ ഗ്ലാസ്സിൽ (വിൻഡ്ഷീൽഡ്) വന്ന് പതിക്കുകയും, ഇതോടെ ഡ്രൈവർക്ക് കാഴ്ച പൂർണ്ണമായി മറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ പലതവണ മറിയുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ അബ്ദുല്ലത്തീഫ് ഖത്തർ പെട്രോകെമിക്കൽ കമ്പനിയിലെ (QAPCO) ഉദ്യോഗസ്ഥനാണ്. അപകടത്തിൽ മരിച്ച രഹന ഉമർകുട്ടി – മെഹറുന്നിസ കുമ്മത്ത് ദമ്പതികളുടെ മകളാണ്. നിലവിൽ മൃതദേഹങ്ങൾ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ സൗദി അറേബ്യയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.






























